ശ്രീനഗർ: കാശ്മീർ വിഷയത്തിൽ വിശദീകരണവുമായി പ്രതിരോധ മന്ത്രി രാജ്‍നാഥ് സിങ്. പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ ഭാഗം മാത്രമാണെന്നും ഇനിയും അത് അങ്ങനെതന്നെ തുടരുമെന്നും പാക്കിസ്ഥാൻ എത്രയോക്കെ സ്ഥാപിക്കാൻ ശ്രമിച്ചാലും അത് അവരുടേതാകില്ലെന്നും രാജ്‍നാഥ് സിങ് പറഞ്ഞു.
പാക്ക് അധിനിവേശ കശ്മീർ ഇന്ത്യയുടെ മാത്രം ഭാഗമാണെന്നു വ്യക്തമാക്കുന്ന പ്രമേയം ഐകകണ്ഠ്യേന ഇന്ത്യൻ പാർലമെന്റിൽ പാസാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു. പാക്ക് അധിനിവേശ കശ്മീരിൽ ജീവിക്കുന്ന ജനങ്ങൾ ഒരുപാട് കഷ്ടതകളിലൂടെയാണ് കടന്നുപോകുന്നത്. അവർക്ക് ഇന്ത്യയിലേക്കു വരണമെന്നാണ് ആഗ്രഹമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
‘‘ആർട്ടിക്കിൾ 370ഉം 35എയും കാരണം ജമ്മു കശ്മിരിലെ സാധാരണ ജനങ്ങളെ കാലങ്ങളായി രാജ്യത്തിന്റെ മുഖ്യധാരയിൽനിന്ന് മാറ്റിനിർത്തിയിരിക്കുകയായിരുന്നു. ഏതെങ്കിലും ദേശവിരുദ്ധ ശക്തിക്കെതിരെ നടപടിയെടുക്കുന്നതിനും അതു തടസ്സമായിരുന്നു. സർക്കാരിന്റെ ഈ തീരുമാനത്തിൽ ജനങ്ങൾ സന്തുഷ്ടരാണ്. വിദ്വേഷത്തിന്റെയും വിഘടനവാദത്തിന്റെയും കട തുറന്നവർക്കു മാത്രമാണ് അത് അടയുന്നതിൽ അവിടെ പ്രശ്നമുള്ളത്’’– രാജ്നാഥ് സിങ് അഭിപ്രായപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ജോ ബൈഡനും ഇറക്കിയ സംയുക്ത പ്രസ്താവനയിലൂടെ ഭീകരവാദ വിഷയത്തിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകരാജ്യങ്ങളുടെ മാനസികാവസ്ഥ ഇന്ത്യ മാറ്റിയതായി കാണാമെന്നും രാജ്നാഥ് സിങ് പറഞ്ഞു. ഭീകരവാദം രാജ്യനയമായി സ്വീകരിച്ച രാജ്യങ്ങൾക്കൊന്നും ഇനി രക്ഷയില്ലെന്നും ലോകം മുഴുവൻ ഭീകരവാദത്തിനെതിരെ ഒന്നിച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.