ഡൽഹി: ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയിലെ ചികിത്സാ സൗജന്യം വെട്ടിക്കുറച്ച മാനേജ്മെന്റ് നടപടി പിൻവലിക്കണമെന്ന് അടൂർ പ്രകാശ് എം.പി കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി ഹർഷവർധനയുമായി കൂടികാഴ്ചയിൽ ആവശ്യപ്പെട്ടു.
നിർധനരായ രോഗികൾക്ക് വിദഗ്ദ്ധ ചികിത്സക്ക് സൗകര്യമുള്ള രാജ്യത്തിനു തന്നെ അഭിമാനമായ സ്ഥാപനമാണ് ശ്രീചിത്ര. സാധാരണക്കാർക്ക് ആശ്രയിക്കാവുന്ന കേരളത്തിലെ മികച്ച റെഫെറൽ ആശുപത്രിയുമാണിത്.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള രോഗികളെ രണ്ടു വിഭാഗമായി തിരിക്കുന്നതിന് ഇപ്പോൾ വച്ചിരിക്കുന്ന വ്യവസ്ഥകൾ സൗജന്യ ചികിത്സ നിഷേധിക്കുന്നതിനുള്ള നീക്കമാണ്. അർഹതപ്പെട്ട രോഗികളെ ഒഴിവാക്കുന്നത് ഒരു തരത്തിലും ന്യായീകരിക്കാൻ കഴിയില്ല.
ഈ പ്രശ്നത്തിൽ ഇടപെട്ട് തീരുമാനം പിൻവലിക്കാൻ നിർദ്ദേശം നൽകണമെന്ന് അടൂർ പ്രകാശ് ആവശ്യപ്പെട്ടു. ഇക്കാര്യം അനുഭാവപൂർവ്വം പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പു നല്കി.