ഡൽഹിയിലെ ഒരു ചെറിയ കടയിൽ റെയിഡ് നടത്തിയ ഇൻകം ടാക്സ് ഓഫീസർമാർ ഞെട്ടിപ്പോയി. 300 ലോക്കറുകൾ, ഇതുവരെ ജപ്തി ചെയ്തത് 25 കോടി രൂപ.
ഇപ്പോഴും ലോക്കറുകൾ തുറന്ന് നോട്ടുകൾ എണ്ണിത്തിട്ടപ്പെടുത്തുന്ന ജോലി തുടരുകയാണ്. ഒരു മാസമായി ഇൻകം ടാക്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥർ ഷിഫ്റ്റ് ആയി ഇവിടെ ജോലിചെയ്യുന്നു. 100 ലോക്കറുകൾ ഇതുവരെ എണ്ണിക്കഴിഞ്ഞപ്പോൾ 25 കോടിയാണ് ലഭിച്ചത്. ഇനി 200 ലോക്കറുകൾ കൂടി ബാക്കിയുണ്ട്.
ഡൽഹിയിലെ ചാന്ദ്‌നി ചൗക് ഏരിയയിലുള്ള ഖാരി ബാബിലി ഗലിയിൽ സ്ഥിതിചെയ്യുന്ന സോപ്പുകളും ഡ്രൈ ഫ്രൂട്ടും വിൽക്കുന്ന രാജഹംസ് സോപ്പ് മിൽസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ചെറിയൊരു ഷോപ്പിൽ ഇൻകം ടാക്സ് കഴിഞ്ഞ നവംബർ 5 നു നടത്തിയ റെയിഡ് ഇപ്പോഴും തുടരുകയാണ്.
കടയുടെ താഴത്തെ നിലയിലാണ് 300 ലോക്കറുകൾ കണ്ടെത്തിയത്. ഈ ലോക്കറുകളുടെ യഥാർത്ഥ ഉടമസ്ഥർ ആരാണെന്ന കണ്ടെത്തലാണ് ആദായനികുതി വകുപ്പിന്റെ അടുത്ത ഉദ്യമം. കൂടാതെ ഈ പണം ഹവാലയിടപാടുകളുടെ ഫലമായി എത്തപ്പെട്ടതാണോ എന്നും അവർ അന്വേഷിക്കുകയാണ്. കുറഞ്ഞത് ഒരു മാസം കൂടിയെടുക്കും ലോക്കറുകളെല്ലാം തുറന്ന് നോട്ടുകൾ എണ്ണിത്തീർക്കാൻ.