ബാംഗ്ലൂര്‍: ചരടുവലികളില്‍ ശക്തന്‍, ദൗത്യങ്ങളില്‍ വിശ്വസ്തന്‍, ചാണക്യ തന്ത്രങ്ങളില്‍ കെങ്കേമന്‍ - കര്‍ണ്ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ ഡി കെ ശിവകുമാറിന് ഇപ്പോള്‍ വിശേഷണങ്ങള്‍ ഏറെയാണ്.
കര്‍ണ്ണാടകയില്‍ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ട്രയല്‍ റണ്ണായി കണക്കാക്കപ്പെട്ട ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ മിന്നുന്ന പ്രകടനത്തിന് ചുക്കാന്‍ പിടിച്ച ഡി കെ ഇനി ദേശീയ രാഷ്ട്രീയത്തിലും താരമായി മാറും. ചാണക്യ തന്ത്രങ്ങളെ വെല്ലുന്ന രാഷ്ട്രീയ കരുനീക്കങ്ങളില്‍ ഇന്ന് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ അമിത് ഷായ്ക്കൊപ്പം ചര്‍ച്ച ചെയ്യപ്പെടുന്ന പേരായി മാറുകയാണ് ഡി കെ ശിവകുമാര്‍.
സൌത്ത് ഇന്ത്യയില്‍ ഉമ്മന്‍ചാണ്ടി.. അതുകഴിഞ്ഞാല്‍ ഡി കെ
കര്‍ണ്ണാടകയില്‍ ഒതുങ്ങാന്‍ ആഗ്രഹിക്കുന്ന ഡി കെയെ ഇനി ദേശീയ രാഷ്ട്രീയത്തില്‍ ഭാഗഭാക്കാക്കാന്‍ ആലോചിക്കുകയാണ് രാഹുല്‍ ഗാന്ധി. സൌത്ത് ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളില്‍ ഉമ്മന്‍ചാണ്ടി കഴിഞ്ഞാല്‍ ഏറ്റവും താരപ്രഭയുള്ള നേതാക്കളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനക്കാരനായി ഡി കെയും മാറിയിരിക്കുകയാണ്.
അരിഞ്ഞുവീഴ്ത്തി പട നയിക്കുന്ന ശൈലി !!
ഒരു ലക്ഷ്യത്തില്‍ ഉന്നം വയ്ക്കുകയും പ്രതിസന്ധികളെയും പരിമിതികളെയും അരിഞ്ഞുവീഴ്ത്തി അതിലേക്ക് കുതിക്കുകയും ചെയ്യുന്നതാണ് ഡി കെയുടെ ശൈലി. സമീപ കാലത്തൊന്നും ഒരു കോണ്‍ഗ്രസ് സര്‍ക്കാരിന് ഒരു സംസ്ഥാനത്തും ഭരണത്തുടര്‍ച്ച കൈവരിക്കാന്‍ സാധിച്ചിരുന്നില്ല.
ദേശീയ രാഷ്ട്രീയത്തിലെ ബി ജെ പിയുടെ തിളക്കവും കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും ലഭ്യമായ സര്‍ക്കാര്‍ വിരുദ്ധ വികാരങ്ങളും പരമാവധി പ്രയോജനപ്പെടുത്തി തന്ത്രങ്ങളില്‍ കെങ്കേമനായ യെദൂരപ്പ സ്വന്തം ആവനാഴിയിലെ അസ്ത്രങ്ങളെല്ലാം പ്രയോഗിച്ചിട്ടും കര്‍ണ്ണാടക പോക്കറ്റിലാക്കാന്‍ ബി ജെ പിക്ക് കഴിഞ്ഞില്ല.
ശക്തനായി സിദ്ധരാമയ്യ മുന്നില്‍ നിന്നും ഡി കെ പിന്നില്‍ നിന്നും തന്ത്രങ്ങളൊരുക്കി പട നയിച്ചപ്പോള്‍ യെദൂരപ്പയ്ക്ക് മുട്ടുകുത്തേണ്ടി വന്നു. മുഖ്യമന്ത്രി കിട്ടിയില്ലെങ്കിലും സംസ്ഥാന ഭരണം വീണ്ടും കോണ്‍ഗ്രസിന്റെ കൈപ്പത്തിക്കുള്ളിലാക്കിയത് ഡി കെയും കൂട്ടരും പ്രയോഗിച്ച ചടുലമായ രാഷ്ട്രീയ നീക്കങ്ങളുടെ ഫലമായിട്ടായിരുന്നു.
ഈ തോല്‍വി കോണ്‍ഗ്രസിനെ ഇല്ലാതാക്കുമായിരുന്നു
വീണ്ടും സഖ്യ സര്‍ക്കാരിലെ അസ്വാരസ്യങ്ങള്‍ക്കിടയില്‍ വന്ന ഉപതെരഞ്ഞെടുപ്പ് അതിലും വലിയ വെല്ലുവിളി തന്നെയായിരുന്നു. ഈ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ അത് ഒരുപക്ഷെ കര്‍ണ്ണാടകയില്‍ കോണ്‍ഗ്രസിന്റെ അന്ത്യം കുറിക്കുമായിരുന്നു.
ഒന്ന്, കോണ്‍ഗ്രസ് - ദള്‍ സഖ്യത്തിന് ഉപതെരഞ്ഞെടുപ്പില്‍ പരാജയം സംഭവിച്ചാല്‍ 2 ആഴ്ച തികയും മുമ്പ് കര്‍ണ്ണാടക സര്‍ക്കാര്‍ നിലംപൊത്തുമായിരുന്നു. അതിനുള്ള എല്ലാ കോപ്പുകൂട്ടലുകളുമായിട്ടായിരുന്നു യെദൂരപ്പ പടയ്ക്കിറങ്ങിയത്.
രണ്ടാമത്തെ തിരിച്ചടി - വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് തൂത്തെറിയപ്പെടും എന്നതും. ഈ രണ്ടു കടമ്പകളെയും ഒന്നിച്ചു നേരിടാന്‍ ഡി കെയും കെ പി സി സി അധ്യക്ഷന്‍ ദിനേശ് ഗുണ്ടറാവുവും സിദ്ധരാമയ്യയുമൊക്കെ കൈകോര്‍ത്തു.
ഗ്രൂപ്പും ഉള്‍പ്പാര്‍ട്ടി പോരുമില്ലാതെ ഒറ്റക്കെട്ടായി നിന്ന് പൊരുതി. അതിന്റെ ഫലം ചുമ്മാ വിജയമായിരുന്നില്ല, മിന്നുന്ന വിജയമായിരുന്നു. അത് പ്രതിഫലിച്ചത് ബാംഗ്ലൂരിലെ യെദൂരപ്പയുടെ മുഖത്തായിരുന്നില്ല, ഡല്‍ഹിയില്‍ സാക്ഷാല്‍ അമിത് ഷായുടെ തിരുനെറ്റിയിലായിരുന്നു.
ഇനി ബെല്ലാരി രാജ ഡി കെ
3 ല്‍ 2 ലോക്സഭാ സീറ്റുകളിലും 2 നിയമസഭാ സീറ്റുകളിലും വമ്പന്‍ വിജയം നേടിയത് കോണ്‍ഗ്രസ് നേതൃത്വം ഒറ്റക്കെട്ടായി ഒരുക്കിയ തന്ത്രങ്ങളുടെ വിജയമായിരുന്നു. ബെല്ലാരിയില്‍ എന്നും ഒരു ബെല്ലാരി രാജയ്ക്ക് വേണ്ടിയുള്ള പോരാട്ടം ശക്തമായിരുന്നു.
അടുത്ത കാലത്തായി റെഡ്ഡി സഹോദരന്മാര്‍ അടക്കിവാണ ബെല്ലാരിയില്‍ ഇത്തവണ തെരഞ്ഞെടുപ്പിന് ഡി കെ ശിവകുമാറിനെ ചാര്‍ജ്ജ് മിനിസ്റ്ററായി നിയോഗിക്കുമെന്ന് പെട്ടെന്നാരും കരുതിയില്ല. ഒടുവില്‍ ആ ദൗത്യവുമായി ഡി ബെല്ലാരിയിലെത്തിയതോടെ അപ്പുറത്ത് രാഷ്ട്രീയം അറിയുന്നവര്‍ക്ക് അപകടം മണത്തു.
എക്കാലവും റെഡ്ഡി സഹോദരന്മാര്‍ക്കെതിരായിരുന്നു ഡി കെ. ആ പോരാണ് ഇത്തവണ ബെല്ലാരിയില്‍ നടന്നത്. ഒടുവില്‍ ആ സഹോദരന്മാരെ ബെല്ലാരിയില്‍ നിന്നും തകര്‍ത്തെറിഞ്ഞിരിക്കുകയാണ് കോണ്‍ഗ്രസ്.
കരുത്തായി എന്നും ബൊക്കലിംഗക്കാര്‍ ?
കര്‍ണ്ണാടകയിലെ ജനസംഖ്യയില്‍ 17 % വരുന്ന ബൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള ഡി കെയുടെ കരുത്തും ആ സമുദായ പിന്തുണ തന്നെയാണ്. മാണ്ഡ്യ, രാംനഗര്‍, ബാംഗ്ലൂര്‍ റൂറല്‍, തുങ്കൂര്‍, ചിക്കബെല്ലാപൂര്‍ എന്നിവിടങ്ങളിലൊക്കെ നിര്‍ണ്ണായക ശക്തിയായ സമുദായത്തെ കോണ്‍ഗ്രസിന് ഒപ്പം നിര്‍ത്തുന്നത് ബംഗാരപ്പയുടെ കാലം മുതല്‍ തന്നെ ഡി കെയാണ്.
അങ്ങനെ കോണ്‍ഗ്രസിനെ കര്‍ണ്ണാടകയില്‍ വീണ്ടും സേഫ് സോണിലാക്കിയ ഡി കെയെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആനയിക്കാനാണ് രാഹുലിന്‍റെ നീക്കം. 2019 ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്ത്രങ്ങളൊരുക്കാന്‍ ഡി കെയും ഡല്‍ഹിയില്‍ വേണം എന്ന് രാഹുല്‍ കരുതിയാല്‍ അത് മറ്റൊരു രാഷ്ട്രീയത്തിന്റെ തുടക്കമാകും.