ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ ദൂരൂഹ മരണത്തില്‍ കോൺഗ്രസ് എംപി ശശി തരൂര്‍ വിചാരണ നേരിടണമെന്ന് കോടതി. തരൂരിനെതിരായ കുറ്റപത്രം കോടതി അംഗീകരിച്ചു. തരൂരിനോട് ഈ മാസം ഏഴിനു നേരിട്ട് ഹാജരാകണമെന്നു കാണിച്ചു കോടതി സമൻസ് അയച്ചു.
അഡീഷണല്‍ ചീഫ് മെട്രോ പൊളിറ്റന്‍ കോടതിയാണ് വിധി അംഗീകരിച്ചത്. കുറ്റപത്രം തള്ളണമെന്ന തരൂരിന്‍റെ ആവശ്യം കോടതി അംഗീകരിച്ചില്ല. കുറ്റപത്രത്തിന്‍റെ ഉള്ളടക്കെ വിശദമായി പരിശോധിച്ചെന്ന് കോടതി വ്യക്തമാക്കി.
സുനന്ദ പുഷ്കറിന്റെ ഭർത്താവും മുൻ കേന്ദ്രമന്ത്രിയുമായ ശശി തരൂരിനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി ഡൽഹി പൊലീസ് കഴിഞ്ഞ 14നു കുറ്റപത്രം സമർപ്പിച്ചിരുന്നു. സുനന്ദയുടെ ഇമെയിലുകളും സമൂഹമാധ്യമങ്ങളിലെ സന്ദേശങ്ങളും ‘ആത്മഹത്യാക്കുറിപ്പായി’ കണക്കാക്കണമെന്നു പൊലീസ് കോടതിയെ അറിയിച്ചു.
മരിക്കുന്നതിന് ഏതാനും ദിവസങ്ങള്‍ക്കു മുൻപ് ജീവിതത്തിലെ നിരാശ വ്യക്തമാക്കി സുനന്ദ തരൂരിന് ഇ–മെയിൽ അയച്ചിരുന്നതായി പൊലീസ് പറയുന്നു. ‘ജീവിക്കാൻ ആഗ്രഹമില്ല. എന്റെ എല്ലാ പ്രാർഥനയും മരണത്തിനു വേണ്ടിയാണ്’– ജനുവരി എട്ടിനു തരൂരിനു സുനന്ദ അയച്ച ഇമെയിലിൽ പറയുന്നു. ഒൻപതു ദിവസത്തിനു ശേഷം ജനുവരി 17നായിരുന്നു സുനന്ദയുടെ മരണം.