ന്യൂഡെല്‍ഹി: നരേന്ദ്ര മോദി പ്രധാനമന്തിയായതിന് ശേഷം പതിനാറ് പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണി വിട്ടു. കേന്ദ്രസര്‍ക്കാരിനെതിരെ ഭരണ വിരുദ്ധ വികാരം ഉയരുകയും, കോണ്‍ഗ്രസ് അധികാരത്തില്‍ വരാന്‍ സാധ്യതയുണ്ടന്ന് മനസിലാക്കിയതോടെയാണ് കൂടുതല്‍ പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണി വിടാന്‍ കാരണമായത്. അസ്വസ്ഥരായി കഴിയുന്ന അഞ്ച് പാര്‍ട്ടികള്‍ മുന്നണി വിടാനുള്ള ഒരുക്കത്തിലാണ്. പൗരത്വ ഭേതഗതി ബില്‍ പാസാക്കിയതോടെ അസം ഗണ പരിഷത്താണ് അവസാനമായി മുന്നണി വിടുന്ന പാര്‍ട്ടി.
2014-ലെ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വിവിധ കാരണങ്ങള്‍ ഉന്നയിച്ച് ഹരിയാനയില്‍ ഹരിയാന ജനഹിത് കോണ്‍ഗ്രസ്, തമിഴ്നാട്ടില്‍ എം.ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികള്‍ എന്‍.ഡി.എയ്ക്കുള്ള പിന്തുണ പിന്‍വലിച്ചിരുന്നു. 2016-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ പി.എം.കെ യും എന്‍.ഡി.എ വിട്ടു. ജനസേന പാര്‍ട്ടി രൂപീകരിച്ചതോടെ തെലുങ്കു സൂപ്പര്‍സ്റ്റാര്‍ പവന്‍ കല്യാണും ബി.ജെ.പി ബന്ധം അവസാനിപ്പിച്ചു.
2016-ല്‍ കേരളത്തില്‍ ആര്‍.എസ്.പി.ബിയും, ആദിവാസികളെ അവഗണിച്ചു എന്ന കാരണത്താല്‍ സി. കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയും മുന്നണി വിട്ടു. എന്‍.ഡി.എയുടെ കര്‍ഷകവിരുദ്ധ നയങ്ങളില്‍ പ്രതിഷേധിച്ച് മഹാരാഷ്ട്രയില്‍ എം.പി രാജു ഷെട്ടിയുടെ സ്വാഭിമാനി പക്ഷയും പിന്തുണ പിന്‍വലിച്ചു.
2018-ല്‍ മാത്രം എട്ട് പാര്‍ട്ടികള്‍ എന്‍.ഡി.എ മുന്നണി വിട്ടു. ബിഹാറില്‍ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ച, നാഗാലാന്‍ഡില്‍ നാഗാ പീപ്പിള്‍സ് ഫ്രണ്ട്, ആന്ധ്ര പ്രദേശില്‍ തെലങ്കു ദേശം പാര്‍ട്ടി, വെസ്റ്റ് ബംഗാളില്‍ ഗോര്‍ഖാ ജന്‍മുക്തി മോര്‍ച്ച, കര്‍ണാടകയില്‍ പ്രാഗ്‌ന്യാവന്ത ജനതാ പാര്‍ട്ടി, ബിഹാറില്‍ രാഷ്ട്രീയ ലോക്സമതാ പാര്‍ട്ടി, വികാശീല്‍ ഇന്‍സാന്‍ പാര്‍ട്ടി, കശ്മീരില്‍ പി.ഡി.പി എന്നിവയാണ് മുന്നണി വിട്ടത്. ശിവ സേന, അപ്നാ ദള്‍, സുഹേല്‍ ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ലോക് ജനശക്തി പാര്‍ട്ടി, നാഷ്ണല്‍ പീപ്പിള്‍സ് പാര്‍ട്ടി എന്നിവയും മുന്നണി വിടാനുള്ള ഒരുക്കത്തിലാണ്.