ദില്ലി; ആശ്രമത്തിലെ അന്തേവാസിയായ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ദേരാ സച്ചാ സൗദ തലവന്‍ ഗുർമീത് റാം റഹീം സിംഗുമായി കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തില്‍ നിലപാട് വ്യക്തമാക്കി ബോളിവുഡ് സൂപ്പര്‍ താരം അക്ഷയ്കുമാര്‍ രംഗത്തെത്തി. ഗുർമീതിനെ കണ്ടിട്ടേയില്ലെന്ന ട്വിറ്ററിലൂടെ സൂപ്പര്‍ താരം വ്യക്തമാക്കി.
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന റൂമറുകള്‍ വിശ്വസിക്കരുതെന്നും താരം പറഞ്ഞു. ജീവിതത്തില്‍ ഒരിക്കല്‍ പോലും ഗുര്‍മീതിനെ കണ്ടിട്ടേയില്ല. പഞ്ചാബ് മുന്‍ ഉപമുഖ്യമന്ത്രി സുഖ്ബിർ സിംഗ് ബാദലുമൊന്നിച്ച് എന്‍റെ വീട്ടില്‍ വച്ച് ഗുർമീതുമായി കൂടിക്കാഴ്ച നടത്തിയെന്ന പ്രചരണം സത്യത്തിന് നിരക്കാത്തതാണെന്നും താരം കൂട്ടിച്ചേര്‍ത്തു.
ജൂഹുവിലുള്ള എന്‍റെ വീടിനടുത്ത് ഗുര്‍മീത് വസിച്ചിരുന്നതായി മനസിലാക്കുന്നു. എന്നാല്‍ ഒരിക്കല്‍ പോലും കണ്ടിട്ടില്ല. സിനിമകളിലൂടെ പഞ്ചാബി സംസ്കാരം വളര്‍ത്താന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്. പഞ്ചാബികളോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും അക്ഷയ്കുമാര്‍ വ്യക്തമാക്കി.