രാസവളങ്ങളുടെ അസാധാരണ വിലക്കയറ്റം രാജ്യത്തെ കാർഷിക മേഖലയിൽ കനത്ത ആശങ്ക സൃഷ്ടിക്കുന്നു. ഉത്പാദന ചെലവിലുണ്ടായ വൻ വർധനയും കാലാവസ്ഥാ വ്യതിയാനം മൂലം വളം ഉപഭോഗം ഗണ്യമായി കൂടുന്നതുമാണ് വില കുത്തനെ ഉയരാൻ കാരണം. രാജ്യത്തെ പ്രമുഖ കാർഷിക ഉത്പാദന മേഖലകളിൽ വളം ദൗർലഭ്യം രൂക്ഷമായെന്ന വാർത്തകളും വിപണിയിൽ ശക്തമാണ്.
രാസവളം വിലയിലുണ്ടായ വൻ വർധന കേന്ദ്ര സർക്കാരിനും കനത്ത വെല്ലുവിളി സൃഷ്ടിക്കുകയാണ്. രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുത്തനെ ഉയർന്നതോടെ കഴിഞ്ഞ രണ്ട് വർഷമായി പ്രമുഖ രാസവള നിർമ്മാണ കമ്പനികളെല്ലാം ഉത്പന്ന വില തുടർച്ചയായി വർധിപ്പിച്ചിരുന്നു. ഇതോടെ നടപ്പു വർഷം കേന്ദ്ര സർക്കാരിന്റെ വളം സബ്സിഡി ചെലവ് റെക്കോഡ് ഉയരത്തിലെത്തി.
യൂറിയ, ഫോസ്ഫറസ്, പൊട്ടാഷ്യം വളങ്ങൾക്കെല്ലാം വരും ദിവസങ്ങളിൽ വീണ്ടും വില ഗണ്യമായി കൂടാനാണ് സാധ്യതയെന്ന് വ്യാപാരികൾ പറയുന്നു. റാബി സീസൺ ആരംഭിക്കാനിരിക്കെ 180 ലക്ഷം ടൺ യൂറിയയാണ് കാർഷിക മേഖലയിൽ ആവശ്യമുള്ളത്. എന്നാൽ ഇന്ധന വിലയിലെ വർധനയും മറ്റ് പ്രതികൂല ഘടകങ്ങളും മൂലം പല പ്രമുഖ കമ്പനികളും ഉത്പാദനം കുറച്ചുവെന്ന ആശങ്ക കർകർക്കുണ്ട്. അതിനാൽ ഇത്തവണ തമിഴ്നാട്, തെലങ്കാന, ആന്ധ്രാ പ്രദേശ്, രാജസ്ഥാൻ, ഉത്തർ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ പലതും രൂക്ഷമായ രാസവള ക്ഷാമം നേരിടാൻ സാധ്യതയുണ്ടെന്ന് കമ്പനികളോട് അടുത്ത വൃത്തങ്ങൾ പറയുന്നു.
അതേസമയം രാസവളത്തിന്റെ ക്ഷാമം സംബന്ധിച്ച വാർത്തകൾ അടിസ്ഥാന രഹിതമാണെന്ന് കേന്ദ്ര രാസവളം മന്ത്രാലയം പറയുന്നു. യൂറിയ, എൻപികെഎസ്, ഡിഎപി തുടങ്ങിയ വളങ്ങളുടെ ലഭ്യത ശക്തമായ നിലയിലാണെന്നും അവർ വ്യക്തമാക്കുന്നു. രാസവള ശേഖരം മതിയായ അളവിലുണ്ടെന്ന് സംസ്ഥാന സർക്കാരുകൾ ഉറപ്പു വരുത്തണമെന്ന് രാസവള മന്ത്രാലയം പത്രക്കുറിപ്പിൽ പറഞ്ഞു.
നടപ്പു സാമ്പത്തിക വർഷം ഇന്ത്യയുടെ മൊത്തം വളം സബ്സിഡി 1.1 ലക്ഷം കോടി രൂപയാകുമെന്നാണ് ബഡ്ജറ്റിൽ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ രാസവളങ്ങളുടെ വിലയിലുണ്ടായ കനത്ത വർധന മൂലം വളം സബ്സിഡി ഇനത്തിൽ 1.15 ലക്ഷം കോടി രൂപ കൂടി അധികമായി കേന്ദ്ര സർക്കാർ വകയിരുത്തിയിട്ടുണ്ട്. റാബി സീസൺ അവസാനിക്കുമ്പോൾ വളം സബ്സിഡിയായി 40,000 കോടി രൂപ കൂടി ചെലവഴിക്കേണ്ടി വരുമെന്നാണ് വിലയിരുത്തുന്നത്.