ഇലക്ട്രിക് സ്കൂട്ടറുകളുടെ ബാറ്ററിയിൽ കൃത്രിമത്വം വരുത്തിയുള്ള വില്പന വ്യാപകമാണെന്ന വിവരത്തെ തുടർന്ന് കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ ഞെട്ടിക്കുന്ന കണ്ടെത്തലുകൾ. ലൈസൻസോ രജിസ്റ്ററേഷനോ വേണ്ടാത്ത ബൈക്കുകളിൽ നാലിരട്ടി ശേഷിയുള്ള ബാറ്ററി ഘടിപ്പിച്ചാണ് അമിതവേഗതയിൽ നിരത്തിലിറക്കുന്നത്. സൈക്കിൾ പോലെ ഓടിക്കാവുന്ന ഇലക്ട്രിക് സ്കൂട്ടറുകളിലാണ് വമ്പൻ കൃത്രിമത്വം കണ്ടെത്തിയത്.
250 വാട്ട് ബാറ്ററിക്ക് 25 കിലോമീറ്റർ വരെ വേഗത്തിൽ സഞ്ചരിക്കാം എന്നതാണ് യഥാർത്ഥ മാനദണ്ഡം. എന്നാൽ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ പരിശോധനയിൽ കണ്ടത് നാലിരട്ടി വ്യത്യാസമുള്ള ബാറ്ററികളാണ്. 250 വാട്ട് ബാറ്ററിക്ക് പകരം ഇത്തരം വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് 1000 വാട്ട് ബാറ്ററിയാണ്. ഈ ബാറ്ററിയിൽ വാഹനത്തിന് 50 കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കാനാകും.
പരിശോധനക്കെത്തിയ ട്രാൻസ്പോർട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഈ വാഹനങ്ങളിൽ ഘടിപ്പിച്ചിരിക്കുന്നത് 1000 വാട്ട് ബാറ്ററിയാണെന്ന് കണ്ടെത്തിയത്. എറണാകുളം ജില്ലയിൽ 12 ഷോറൂമുകളിൽ ഇത്തരം കൃത്രിമത്വം കണ്ടെത്തി. ഇതിൽ നാലെണ്ണം കൊച്ചി നഗരത്തിലാണ്. കുസാറ്റിലെ ലാബിലെത്തിച്ച് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് ഇക്കാര്യം തെളിഞ്ഞത്.
മോട്ടോർ വാഹന വകുപ്പ് രജിസ്ട്രേഷൻ വേണ്ടെന്നതും ഡ്രൈവർക്ക് ലൈസൻസും വേണ്ടെന്നതിനാലും ഇത്തരം ഇലക്ട്രിക് സ്കൂട്ടറുകൾക്ക് ആവശ്യക്കാർ കൂടുതലാണ്. വില 80,000 രൂപക്കടുത്താണ്. പവർ കുറഞ്ഞ ഈ ബൈക്കുകൾ അപകടത്തിൽ പെട്ടാൽ പൊലീസിന് കേസെടുക്കാനാകില്ല. അപകടത്തിൽ പെടുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷയും ഇല്ല. ഇത്തരം പരാതികൾ വ്യാപകമായതോടെയാണ് സംസ്ഥാന വ്യാപക പരിശോധന മോട്ടോർ വാഹന വകുപ്പ് തുടങ്ങിയത്. കമ്പനിയാണോ ഡീലർമാരാണോ ഈ കൃത്രിമത്വം വരുത്തുന്നത് എന്നറിയാൻ പൊലീസ് അന്വേഷണം ആവശ്യമാണെന്ന് ഗതാഗത കമ്മീഷണർ എസ് ശ്രീജിത്ത് പറഞ്ഞു.