മൈസൂരു: വിവാഹാഭ്യർത്ഥന നിരസിച്ച യുവതിയെ കാറിനകത്ത് തീകൊളുത്തിക്കൊന്ന് യുവാവ് ജീവനൊടുക്കി. വർഷങ്ങളായി പ്രണയത്തിലായിരുന്ന കാഞ്ചനയെന്ന 25കാരിയയെയാണ് 27കാരനായ ശ്രീനിവാസ് കൊലപ്പെടുത്തിയത്. ഇരുവരും തമ്മിൽ വർഷങ്ങളായി അടുപ്പത്തിലായിരുന്നെന്ന് പൊലീസ് പറഞ്ഞു.
നഴ്സായ കാഞ്ചന വിവാഹം കഴിക്കാനുള്ള ശ്രീനിവാസന്റെ താത്പര്യത്തെ എതിർത്തതാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മാമ്പള്ളി ഗ്രാമവാസിയായ ശ്രീനിവാസ് ട്രാക്ടർ ഡ്രൈവറാണ്. വിവാഹക്കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോൾ നഴ്സായ കാഞ്ചന ശ്രീനിവാസനോട് അൽപ്പം കൂടി കാത്തിരിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
ട്രാക്ടർ ഡ്രൈവറായതിനാൽ കാഞ്ചനയുടെ വീട്ടുകാർ വിവാഹത്തിന് സമ്മതിക്കില്ലെന്ന് സുഹൃത്തുക്കൾ ശ്രീനിവാസിനോട് പറഞ്ഞിരുന്നു. മൂന്ന് മാസം മുമ്പ് ഇയാൾ ആത്മഹത്യക്ക് ശ്രമിച്ചെങ്കിലും രക്ഷപ്പെട്ടു.
വെള്ളിയാഴ്ച വൈകീട്ട് ശ്രീനിവാസ് അമ്മാവന്റെ കാറുമായി ആശുപത്രിയിലെത്തി കാഞ്ചനയെ കൂട്ടി തേരമ്പള്ളി തടാകത്തിനടുത്തേക്ക് പോയി. തുടർന്ന് കാറിന്റെ വാതിലുകൾ പൂട്ടിയശേഷം വാഹനത്തിൽ കരുതിയിരുന്ന പെട്രോൾ കാഞ്ചനയുടെയും തന്റെയും ദേഹത്തൊഴിച്ച് തീകൊളുത്തി. കാറിൽനിന്ന് തീയുയരുന്നതുകണ്ട് നാട്ടുകാർ ഓടിയെത്തിയെങ്കിലും രക്ഷിക്കാനായില്ല.