ബംഗളൂരു: കൊറോണയാണെന്ന സംശയത്തെ തുടർന്ന് കർണ്ണാടകയിൽ ദമ്പതികൾ ആത്മഹത്യ ചെയ്തു. നാൽപത്കാരനായ രമേഷ്,ഭാര്യ ഗുണ ആർ സുവർണ എന്നിവരാണ്ആത്മഹത്യ ചെയ്തത്. സിറ്റി പോലീസ് കമ്മീഷണർക്ക് ശബ്ദസന്ദേശം അയച്ചശേഷമായിരുന്നു ആത്മഹത്യ. കർണ്ണാടകയിലെ ബൈക്കംപടി നഗരത്തിലാണ് സംഭവം.
കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഇരുവരിലും കൊറോണ ലക്ഷണങ്ങൾ പ്രകടമായിരുന്നു. ഇതിൽ ഏറെ ആശങ്കാകുലരായിരുന്നു ഇരുവരും. മാദ്ധ്യമങ്ങളിൽ കൊറോണ മഹാമാരിയെ കുറിച്ചുള്ള വാർത്തകൾ ഏറെ അസ്വസ്ഥതയും ഉത്കണ്ഠയും സൃഷ്ടിച്ചു. ഇത് സഹിക്കാനാവാത്തതിനാൽ ആത്മഹത്യ ചെയ്യുന്നുവെന്ന് സിറ്റി പോലീസ് കമ്മീഷണർക്കയച്ച ശബ്ദ സന്ദേശത്തിൽ പറയുന്നു.
തിടുക്കത്തിൽ തീരുമാനങ്ങൾ എടുക്കരുതെന്ന് പോലീസ് അഭ്യർത്ഥിച്ചിരുന്നുവെങ്കിലും നിരാശയായിരുന്നു ഫലം. ഉടനെ തന്നെ സമൂഹമാദ്ധ്യമങ്ങളിൽ ദമ്പതികളെ കണ്ടെത്തി രക്ഷിക്കാൻ സഹായിക്കണമെന്ന് പൊതു ജനത്തോട് പോലീസ് അഭ്യർത്ഥിച്ചിരുന്നു.
പോലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. അടുത്തിടെ ദമ്പതിമാരുടെ കുട്ടി ജനിച്ച് രണ്ടാഴ്ച തികയും മുമ്പേ മരിച്ചിരുന്നു. ഇതിൽ ഏറെ ദു:ഖിതരായിരുന്നു ഇരുവരും. ഇതും ആത്മഹത്യയിലേക്ക് നയിക്കാനുള്ള കാരണമായതായി കരുതുന്നു. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.