ബംഗളൂരു: ബംഗളൂരുവിൽ നൈജീരിയൻ പൗരന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് നിർമ്മാണ ഫാക്ടറി കണ്ടെത്തി. വാടക വീട്ടിൽ പ്രവർത്തിച്ചിരുന്ന മയക്കുമരുന്ന് ഫാക്ടറിയാണ് ക്രൈംബ്രാഞ്ചിന്റെ നാർക്കോട്ടിക് വിഭാഗം കണ്ടെത്തിയത്.
രഹസ്യ വിവരത്തെ തുടർന്ന് സിറ്റി ക്രൈംബ്രാഞ്ചിന്റെ നാർക്കോട്ടിക് വിഭാഗം നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്. ഫാക്ടറിയിൽ നിന്നും മാരക മയക്കുമരുന്നായ ക്രിസ്റ്റൽ രൂപത്തിലുള്ള നാല് കിലോ ഗ്രാം എംഡിഎംഎ കണ്ടെടുത്തു. വിപണയിൽ രണ്ട് കോടിയോളം രൂപ വിലവരും ഇവയ്‌ക്ക്.
കൂടാതെ ലഹരിവസ്തുക്കൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന അസെറ്റോൺ, ഹൈപ്പോ ഫോസ്ഫറസ് ആസിഡ്, സോഡിയം ഹൈഡ്രോക്‌സൈസ്, ആസിഡ് എന്നിവയും അന്വേഷണ സംഘം കണ്ടെത്തി. എംഡിഎംഎ ക്രിസ്റ്റലുകൾ വിതരണം ചെയ്യാനായി അളക്കുന്ന സിലിണ്ടറും ഫാക്ടറിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.
ഇവിടെ നിന്നാണ് ക്രിസ്റ്റൽ രൂപത്തിലുള്ള എംഡിഎംഎ ഗുളികകൾ നിർമ്മിച്ച് കർണാടകയിലേക്കും വിവിധ സംസ്ഥാനങ്ങളിലേക്കും വിദേശരാജ്യങ്ങളിലേക്കും വിൽപ്പന നടത്തിയിരുന്നതായി സിറ്റി പോലീസ് കമ്മീഷ്ണർ സന്ദീപ് പാട്ടീൽ വ്യക്തമാക്കി.
നൈജീരിയൻ പൗരന് പുറമെ കൂടുതൽ ആളുകൾ ഫാക്ടറിയ്‌ക്ക് പിന്നിൽ പ്രവർത്തിച്ചിരുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം അന്വേഷണ സംഘം ഊർജ്ജിതമാക്കിയിട്ടുണ്ട്.