ചെന്നൈ: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ടതിന് പിന്നാലെ കൊവിഡ് ബാധിച്ച് ഭർത്താവ് മരിച്ച യുവതി നിമപോരാട്ടത്തിന്. നോട്ടിസ് പിരീഡിൽ പോലും സേവനം തുടരാൻ അനുവദിക്കാതെയാണ് 48 കാരനായ രമേഷ് സുബ്രഹ്മണ്യനെ ചെന്നൈയിലെ സ്വകര്യ സ്ഥാപം ജോലിയിൽ നിന്ന് പിരിച്ചുവിട്ടത്.
ഇതിന് പിന്നാലെ തന്നെ രമേശ് കൊവിഡ് ബാധിച്ച് മരിച്ചു. നോട്ടിസ് പിരീഡിൽ നിന്നിരുന്നെങ്കിൽ കുടുംബത്തിന് ലഭിക്കുമായിരുന്ന നഷ്ടപരിഹാരം, ഇൻഷുറൻസ് തുക ഉൾപ്പെടെയുള്ളവ നൽകണമെന്നാവശ്യപ്പെട്ടാണ് ഭാര്യ കാമേശ്വരി നിയമപോരാട്ടത്തിന് ഒരുങ്ങുന്നത്.
ചെന്നൈയിലെ സിനമീഡിയ പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനാണ് കൊവിഡ് കാലത്തെ ‘ജീവനക്കാരെ കുറയ്ക്കൽ’ നടപടിയുടെ ഭാഗമായി രമേശിനോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. അപോയിൻമെന്റ് ഓർഡറിൽ രണ്ട് മാസം നോട്ടിസ് പിരീഡ് പറഞ്ഞിരുന്നു.
ഈ കലയളവിൽ തന്നെ ജോലി ചെയ്യാൻ അനുവദിക്കണമെന്നും, അതിനുള്ളിൽ മറ്റൊരു ജോലി കണ്ടെത്താമെന്നും രമേശ് എച്ച്ആർ മാനേജറോട് അഭ്യർത്ഥിച്ചിരുന്നു. എന്നാൽ കമ്പനി അത് അനുവദിച്ചില്ല. സ്വയം രാജിവച്ചില്ലെങ്കിൽ കമ്പനി പുറത്താക്കുമെന്നും ഇത് കരിയറിനെ ബാധിക്കുമെന്നും കമ്പനി താക്കീത് നൽകി.
30 ലക്ഷം വാർഷിക വരുമാനമുണ്ടായിരുന്ന ജോലിയായിരുന്നു രമേശിന്റേത്. ജോലി നഷ്ടപ്പെട്ടതോടെ രമേശ് കടുത്ത മാനസിക സംഘർഷത്തിലായി. ഇതിന് തൊട്ടടുത്ത മാസം കൊവിഡ് കൂടി ബാധിച്ചതോടെ രമേശിന്റെ ആരോഗ്യ നില വഷളാവുകയായിരുന്നുവെന്ന് ഭാര്യ പറയുന്നു. 18 ലക്ഷമാണ് രമേശിന്റെ ചികിത്സയ്ക്കായി കുടുംബം ചെലവാക്കിയത്. ജൂൺ 11 രമേശ് മരണപ്പെട്ടു.
രമേശ് നോട്ടിസ് പിരീഡിൽ ആയിരുന്നുവെങ്കിൽ കമ്പനിയുടെ ടേം ഇൻഷുറൻസ്, ആരോഗ്യ ഇൻഷുറൻസ്, ഇപിഎഫ് ഉൾപ്പെടെ 1.5 കോടി രൂപ കുടുംബത്തിന് ലഭിക്കുമായിരുന്നു. അതുകൊണ്ട് തന്നെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ഭാര്യ കമ്പനിക്ക് വക്കീൽ നോട്ടിസ് അയച്ചിരിക്കുകയാണ്.
ഒരു ജീവനക്കാരനെ നോട്ടിസ് പിരീഡിൽ തുടരാൻ അനുവദിച്ചാൽ കമ്പനിക്ക് എന്താണ് നഷ്ടപ്പെടുന്നതെന്ന് ഭാര്യ കാമേശ്വരി ചോദിക്കുന്നു. ഇത്തരം സാഹചര്യങ്ങളെ കുടുംബത്തെ ശിഥിലമാക്കും. തന്റെ അനുഭവം മറ്റാർക്കും ഉണ്ടാകരുതെന്നും അതുകൊണ്ടാണ് നിയമപരമായി പോരാടുന്നതെന്നും കാമേശ്വരി പറയുന്നു.