ചെന്നൈ: അർബുദം ബാധിച്ച പതിനാലുകാരന്റെ ചികിത്സയ്‌ക്ക് പണമില്ലാത്തതിനെ തുടർന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വർഷമായി എല്ലുകളിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു കൗമാരക്കാരൻ.
പിതാവും രണ്ട് കൂട്ടുകാരും ചേർന്നാണ് പതിനാലുകാരനെ കൊലപ്പെടുത്തിയത്. പെരിയസാമി എന്ന ആളാണ് മകനെ ദയാവധം ചെയ്ത് കൊലപ്പെടുത്തിയത്. കൂലിപ്പണിക്കാരനായതുകൊണ്ടുതന്നെ മകനെ ചികിത്സിക്കാൻ ആവശ്യമായ പണം ഇയാളുടെ പക്കൽ ഇല്ലായിരുന്നു. രണ്ട് വർഷത്തെ ചികിത്സ പൂർത്തിയായിട്ടും രോഗം ഭേദമായില്ല.
തുടർ ചികിത്സയ്‌ക്ക് നിർവാഹമില്ലാതായതോടെയാണ് പെരിയസാമി മകനെ ദയാവധം ചെയ്യാൻ തീരുമാനിച്ചത്. ഇതിനായി ഇയാൾ സുഹൃത്തുക്കളുടെ സഹായം തേടിയെന്നും പോലീസ് പറഞ്ഞു. ‘കീമോതെറാപ്പിയ്‌ക്ക് വിധേയനായിട്ടും മകന്റെ രോഗം കുറഞ്ഞില്ല. തുടർ ചികിത്സയ്‌ക്ക് പണവും ഇല്ലായിരുന്നു. അതുകൊണ്ട് സുഹൃത്തുക്കളായ വെങ്കിടേശനെയും പ്രഭു എന്ന ഔഷധശാല ഉടമയെയും സന്ദർച്ചു.
ദയാവധം ചെയ്യാനായി പ്രഭു നൽകിയ മരുന്ന് മകനിൽ കുത്തിവെച്ചു. കുറച്ച് നിമിഷങ്ങൾക്കു ശേഷം മകൻ മരിച്ചു’ പെരിയസാമി പോലീസിന് മൊഴി നൽകി. പ്രതിയുടെ അയൽവാസിയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചത്. ഇയാളുടെയും കൂട്ടാളികളുടെയും പേരിൽ കേസെടുത്തതായി പോലീസ് അറിയിച്ചു.