ഡല്‍ഹി: രാജ്യത്ത് കര്‍ഷക പ്രക്ഷോഭം തുടങ്ങിയിട്ട് മാസങ്ങളായിട്ടും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ അവരുടെ സമരത്തിനെ ഗൗരവമായി സമീപിച്ചിരുന്നില്ല എന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് പ്രിയങ്കയുടെ ഇടപെടല്‍ വരുന്നത്. ലംഖിപൂര്‍ ജില്ലയിലെ ഖേഡിയില്‍ കര്‍ഷകരുടെ പ്രക്ഷോഭത്തിലേക്ക് കേന്ദ്രമന്ത്രിയുടെ മകന്റെ വാഹനം ഇടിച്ചു കയറ്റിയെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെ തന്നെ പ്രിയങ്ക ലംഖിപുരിലേക്ക് തിരിച്ചു.
ഇതു ദേശീയ തലത്തില്‍ തന്നെ വലിയ ശ്രദ്ധയാകര്‍ഷിക്കാനും കര്‍ഷക സമരത്തെ മാധ്യമങ്ങള്‍ക്ക് വിസ്മരിക്കാന്‍ കഴിയാത്തതുമാക്കി തീര്‍ത്തു. ഒപ്പം പ്രിയങ്കയുടെ നീക്കം യുപിയിലെ ചെറുതെങ്കിലും വരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ആത്മവിശ്വാസമുണ്ടാക്കാന്‍ സഹായിച്ചു എന്നതാണ് യാഥാര്‍ത്ഥ്യം.
യുപി തെരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ പ്രിയങ്ക അവിടെ സജീവമാണ്. ചെറിയ പ്രശ്‌നങ്ങള്‍ മുതല്‍ ലംഖിപൂര്‍ പോലുള്ള വലിയ വിഷയത്തില്‍ വരെ അവര്‍ സജീവമായി ഇടപെടുന്നുണ്ട്. സംഘടനാ സംവീധാനം തീര്‍ത്തുമില്ലാത്ത കോണ്‍ഗ്രസിന് ഇതത്ര ഗുണമല്ലെങ്കിലും ഉള്ള പ്രവര്‍ത്തകരെ കൂടെ നിര്‍ത്താന്‍ പ്രിയങ്കയുടെ നീക്കം സഹായിച്ചിട്ടുണ്ട്.
ശക്തി ക്ഷയിച്ച് യുപിയില്‍ അപ്രസക്തമായി കൊണ്ടിരിക്കുന്ന പാര്‍ട്ടിയായ കോണ്‍ഗ്രസിന് ഏതെങ്കിലും തരത്തില്‍ ഒരു സ്വാധീനമുണ്ടാക്കാന്‍ കിട്ടിയ അവസാന അവരമാണ് ഇതെന്നു വ്യക്തം. അതുകൊണ്ടുതന്നെ നിയമസഭാ തെരഞ്ഞെടുപ്പ് തൊട്ടരികിലെത്തി നില്‍ക്കെ കര്‍ഷക സമരവും ലഖിംപുര്‍ സംഘര്‍ഷവും കോര്‍ത്തിണക്കി സംസ്ഥാനത്തെ പ്രധാന തിരഞ്ഞെടുപ്പ് വിഷയമാക്കി മാറ്റാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നുണ്ട്.
വിഷയത്തെ പ്രാദേശിക വിഷയമാക്കി ചുരുക്കി കെട്ടാന്‍ നോക്കിയ ബിജെപിയും അപകടം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു വൈകാരിക വിഷയമാക്കി നിര്‍ത്താന്‍ തന്നെയാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. ഈ നീക്കം വിജയിച്ചാല്‍ യുപി തെരഞ്ഞെടുപ്പില്‍ സാന്നിധ്യമറിയിക്കാനെങ്കിലും കോണ്‍ഗ്രസിന് കഴിയും.
അങ്ങനെ വന്നാല്‍ അത് പ്രിയങ്കയുടെ വിജയമാകും. ഒരുപക്ഷേ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത് മുഖ്യപ്രതിപക്ഷകക്ഷിയായ കോണ്‍ഗ്രസിന് വലിയ ഊര്‍ജ്ജം തന്നെയാകും പകരുക.