ഡല്‍ഹി: സ്വകാര്യ ആശുപത്രി മേഖലയിലും നഴ്സിംഗ് ഓഫീസർ പദവി നടപ്പിലാക്കണം എന്നാവശ്യവുമായി ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷൻ ഡൽഹി ഹൈ കോടതിയെ സമീപിച്ചു.
കേന്ദ്ര സർക്കാരിന് കീഴിൽ വരുന്ന ആശുപത്രികളിൽ വിവിധ തസ്തികകളിൽ ജോലി ചെയ്യുന്ന നഴ്സുമാരുടെ നാമകരണം ഓഫീസർ പദവിയിലേക്ക് ഉയർത്തി 2016 -ൽ കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.
ഈ ഉത്തരവിന്റെ അടിസ്ഥാനത്തിൽ, ഡൽഹി ഉൾപ്പെടെ ഉള്ള പല സംസ്ഥാന സർക്കാരുകളും നഴ്സുമാരുടെ നാമകരണത്തിൽ മാറ്റം വരുത്തി ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ ഈ ഉത്തരവുകൾ മൂലം ലഭിച്ച പദവി കേന്ദ്ര- സംസ്ഥാന സർക്കാറുകൾക്ക് കീഴിൽ ജോലി ചെയ്യുന്ന ആശുപത്രികളിലെ നഴ്സുമാർക്ക് മാത്രമായി ഒതുങ്ങുകയാണ്.
നാളിതുവരെയായി സ്വകാര്യ ആശുപത്രി മേഖലയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്ക് ഈ പദവി ലഭ്യമാക്കുന്നതിന് വേണ്ട യാതൊരു നടപടിയും കേന്ദ്ര - സംസ്ഥാന സർക്കാറുകളുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല.
ഇതിന്റെ പശ്ചാത്തലത്തിലാണ് സ്വകാര്യ മേഖലയിലും ഈ ഉത്തരവ് നടപ്പാക്കുന്നതിന് സർക്കാരുകൾക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് അസോസിയേഷൻ ഡൽഹി ഹൈ- കോടതിയെ സമീപിച്ചിരിക്കുന്നത്. അസോസിയേഷനായി അഡ്വ. ജോസ് ഏബ്രഹാം കോടതിയിൽ ഹാജരാകും.