ഡല്‍ഹി: ഇന്ത്യയിലെ വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും സാമ്പത്തിക അസമത്വവും യുവജനങ്ങളെ വൻതോതിൽ പ്രവാസത്തിന് നിർബന്ധിക്കുന്നത് ഗുരുതരമായ സാമൂഹിക സാമ്പത്തികാവസ്ഥയിലേക്ക് നയിക്കുകയാണെന്ന് ഭാരതത്തിലെ ലത്തീൻ കത്തോലക്ക മെത്രാൻ സമിതിയുടെ പ്രവാസി കാര്യ കമ്മീഷൻ.
ഗോവയിലെ ശാന്തിസദൻ പാസ്റ്ററൽ സെന്ററിൽ മൂന്നു ദിവസങ്ങളായി നടന്ന പ്രവാസി കാര്യ കമ്മീഷന്റെ ദേശീയ സമ്മേളനം രാജ്യത്തെ പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ വിശകലനം ചെയ്തു.
കോവിഡ് മഹാമാരിക്ക് ശേഷം നമ്മുടെ ജനസംഖ്യയുടെ അമ്പത് ശതമാനത്തിലധികം വരുന്ന യുവജനങ്ങൾക്ക് തൊഴിൽ നഷ്ടപ്പെട്ടിരിക്കുകയാണ്. തൊഴിലില്ലാഴ്മ ഓരോ വർഷവും എട്ട് ശതമനത്തിലധികം വർദ്ധിച്ചു കൊണ്ടിരിക്കുകയാണ്.
ഒഴിവു വരുന്ന തസ്തികളിലാകട്ടെ നിയമനങ്ങളും നടക്കുന്നില്ല. ഗാർഹിക തൊഴിലാളികളും നിർമ്മാണ തൊഴിലാളികളും ഉൾപ്പടെയുള്ള അസംഘടിത തൊഴിലാളികളുടെ സ്ഥിതിവിശേഷം ഏറെ ദയനീയമാണ്, സമ്മേളനം വിലയിരുത്തി.
സിസിബിഐ പ്രസിഡണ്ട് ആർച്ച്ബിഷപ്പ് ഡോ. ഫിലിപ്പ് നേരി സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫ്രാൻസീസ് സേവ്യർ വിശുദ്ധനായി നാമകരണം ചെയ്യപ്പെട്ടതിന്റെ 400-ാം വാർഷികം ആഘോഷിക്കുന്ന വേളയിലാണ് പ്രവാസി കാര്യ കമ്മീഷന്റെ ദേശീയ സമ്മേളനം ഗോവയിൽ നടക്കുന്നത്. വിശുദ്ധ ഫ്രാൻസിസ് സേവ്യറും ജോസഫ് വാസും പ്രാവാസികളായി ഇന്ത്യയിലെത്തി ശുശ്രൂഷ നടത്തിയവരാണെന്നും ആർച്ച്ബിഷപ്പ് ചൂണ്ടിക്കാട്ടി.
അടുത്ത അഞ്ച് വർഷത്തേക്ക് പ്രവിശ്യ, രൂപതാ തലങ്ങളിൽ നടപ്പിലാക്കുന്നു കർമ്മ പദ്ധതിക്ക് സമ്മേളനം രൂപം നല്കി. സിസിബിഐ പ്രവാസി കാര്യ കമ്മീഷൻ ചെയർമാൻ ബിഷപ്പ് ഡോ വിക്ടർ ഹെൻറി താക്കൂർ, വൈസ് ചെയർമാൻ ബിഷപ്പ് ഡോ. ഏലിയാസ് ഗോൺസാൽവസ്, എഫ്എബിസി ചെയർമാൻ ഡോ. ആ ൽവിൻ ഡിസൂസ, സെക്രട്ടറി ഫാ. ജെയ്സൺ വടശ്ശേരി എന്നിവർ പ്രസംഗിച്ചു. സിസ്റ്റർ റാണി, ലൂർദ്ദ് ബാപ്റ്റിസ്റ്റ, ചന്ദ്രശേഖർ എന്നിവർ സമ്മേളനത്തിന് നേതൃത്വം നല്കി.