യു.എ.ഇ: യു.എ.ഇയിലെ ടൂറിസം മേഖല കൊവിഡിന് മുമ്പത്തെ നിലയിലേക്ക് മടങ്ങിയെത്തി. ഹോട്ടൽ മേഖലയിൽ 2019നെ അപേക്ഷിച്ച് 20 ശതമാനം വരുമാന വളർച്ചയാണ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള തലത്തിലെ ഹോട്ടൽ എക്യുപൻസി നിരക്ക് 80 ശതമാനമായി ഉയർന്നുവെന്നും യു.എ.ഇ ടൂറിസം കൗൺസിൽ അറിയിച്ചു.
യു.എ.ഇ ഭരണാധികാരികളുടെ ദീർഘവീക്ഷണത്തോടെയുള്ള നടപടികളുടെ ഫലമായി ടൂറിസം മേഖലയ്ക്ക് സാമ്പത്തികമായി ഏറ്റവും കൂടുതൽ വളർച്ചയുണ്ടായ വർഷമാണിതെന്ന് യു.എ.ഇ സഹമന്ത്രിയും ടൂറിസം കൗൺസിൽ ചെയർമാനുമായ ഡോ. അഹ്മദ് ബെൽഹോൾ അൽ ഫലാസി വ്യക്തമാക്കി.
ഈ വർഷം ആദ്യപാദത്തിൽ 40 ലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികൾ ഉൾപ്പെടെ 60 ലക്ഷം സന്ദർശകരെയാണ് വിവിധ ഹോട്ടലുകൾ സ്വീകരിച്ചത്. യു.കെ, റഷ്യ, യു.എസ്, ഇന്ത്യ, സൗദി എന്നിവിടങ്ങളിൽ നിന്നാണ് കൂടുതൽ വിനോദസഞ്ചാരികളെത്തിയത്. 2019ലെ ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോൾ പത്ത് ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്.
യു.എ.ഇയിൽ നടന്ന വിവിധ പരിപാടികളാണ് സന്ദർശകരുടെ ഒഴുക്ക് ഇത്രയധികം വർധിക്കാൻ കാരണം. ആറുമാസത്തിനിടെ 2.40 കോടി സന്ദർശകരാണ് എക്സ്പോയിലേക്ക് മാത്രം എത്തിയത്. ഒന്നര മാസത്തിനിടെ ‘വേൾഡ് കൂളസ്റ്റ് വിന്‍റർ’ കാമ്പയിന്‍റെ ഭാഗമായി 13 ലക്ഷം പ്രാദേശിക വിനോദ സഞ്ചാരികൾ ടൂറിസം മേഖലകളിലെത്തി. 150 കോടി ദിർഹമിന്‍റെ വരുമാനമാണ് ഇതുവഴിയുണ്ടായത്. ടൂറിസം വകുപ്പിന്‍റെ കണക്കിലാണ് ഈ വിവരങ്ങൾ വ്യക്തമാക്കുന്നത്.