Advertisment

പാര്‍ട്ടി ഏതായാലും നേതാക്കള്‍ക്ക് നേതൃഗുണവും പ്രാഗത്ഭ്യവും വേണം. ശശി തരൂരിനെപ്പോലുള്ള പ്രഗത്ഭരെ തഴഞ്ഞാല്‍ പിന്നെ തരം താണവരാകും മുകള്‍ത്തട്ടിലെത്തുക. അതോടെ നേതൃത്വം ജീര്‍ണിക്കുകയും ദുര്‍ബലമാകുകയും ചെയ്യും. കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സ്ഥിതിക്ക് കാരണവും അതുതന്നെ. ഭാരത് ജോഡോ യാത്ര ഉയര്‍ത്തിയ ഉണര്‍വും കരുത്തും നിലനിര്‍ത്തി മതേതര-സോഷ്യലിസ്റ്റ് കക്ഷികളെ ഒപ്പംകൂട്ടി രാജ്യത്തിന്‍റെ പ്രതീക്ഷയാകാന്‍ പ്ലീനറി സമ്മേളനത്തോടെ കോണ്‍ഗ്രസിനു കഴിയണം - മുഖപ്രസംഗത്തില്‍ ജേക്കബ് ജോര്‍ജ്

New Update

publive-image

Advertisment

വലിയ പ്രതിക്ഷകളോടെയാണ് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അതിന്‍റെ 85 -ാം പ്ലീനറി സമ്മേളനത്തിലേയ്ക്കു കടന്നിരിക്കുന്നത്. ഭാരത് ജോഡോ യാത്ര നല്‍കിയ ഉണര്‍വും ഐക്യബോധവും പാര്‍ട്ടിക്കു പകര്‍ന്നു നല്‍കിയ പുതിയ കരുത്തുതന്നെയാണ് പ്ലീനറി സമ്മേളനത്തിന്‍റെ ഇന്ധനം. സമ്മേളനത്തിന്‍റെ പ്രധാന ലക്ഷ്യം 2024 -ലെ ലോക്സഭാ തെരഞ്ഞെടുപ്പു തന്നെ.

തെരഞ്ഞെടുപ്പിനു വേണ്ടി സംഘടനയുടെ ശക്തി വര്‍ദ്ധിപ്പിക്കുകയാണ് പ്രധാന വെല്ലുവിളി. ഒപ്പം കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ ജനാധിപത്യ-മതേതര കക്ഷികളെ ഒന്നിപ്പിച്ച് കൂടെ നിര്‍ത്താനുള്ള പരിപാടികളും ആവിഷ്കരിക്കണം. പ്ലീനറി സമ്മേളനത്തിന്‍റെ പ്രധാന ചര്‍ച്ചാവിഷയം ഇതുതന്നെയാകും. ആര്‍.എസ്.എസ് പിന്തുണയോടെ മുന്നേറുന്ന ബി.ജെ.പിയെ തളയ്ക്കാന്‍ ഒരു പരിപാടി തയ്യാറാക്കി വന്നാല്‍ മാത്രമേ ബി.ജെ.പി വിരുദ്ധ ചേരി രൂപപ്പെടുത്തിയെടുക്കാനും അതിനു നേതൃത്വം നല്‍കാനും കോണ്‍ഗ്രസിനു കഴിയൂ.


മതേതര-സോഷ്യലിസ്റ്റ് ശക്തികളുടെ ഐക്യവും കൂടിച്ചേരലുമാണ് കോണ്‍ഗ്രസിന്‍റെ പരമമായ ലക്ഷ്യമെന്ന് പ്ലീനറി സമ്മേളനം പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പു പ്രചാരണത്തിനുള്ള കേളികൊട്ടുതന്നെയാകും ഇത്.


വിവിധ കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കാതെ ബി.ജെ.പിയെ നേരിടാനാവില്ലെന്ന സത്യം കോണ്‍ഗ്രസ് നേതൃത്വം എന്നേ മനസിലാക്കിയിരിക്കുന്നു. പല സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് മറ്റ് കക്ഷികളുമായി ഇത്തരം സഖ്യങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. കേരളത്തില്‍ കോണ്‍ഗ്രസിന്‍റെ നേതൃത്വത്തിലുള്ള ജനാധിപത്യ കക്ഷികളുടെ കൂട്ടുകെട്ട് 1969 -ല്‍ രൂപംകൊണ്ടതാണെന്നോര്‍ക്കണം. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്‍റെ നേതൃത്വത്തില്‍. ഇന്നും ശക്തമായിത്തന്നെ നിലനില്‍ക്കുന്നു ഈ മുന്നണി സംവിധാനം.

തമിഴ്‌നാട്, മഹാരാഷ്ട്ര, ത്ധാര്‍ഖണ്ട്, ബീഹാര്‍, പശ്ചിമ ബംഗാള്‍, ത്രിപുര, കര്‍ണാടക എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെ മുന്നണികള്‍ സജീവമാണ്. ചില സംസ്ഥാനങ്ങളിലെങ്കിലും അതാതിടങ്ങളില്‍ പ്രബലരായ പ്രാദേശിക കക്ഷികളുമായി കൂട്ടുകെട്ടുണ്ടാക്കാന്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകങ്ങള്‍ പഠിച്ചിരിക്കുന്നു. ഇത് ഒരു വലിയ കാര്യം തന്നെ.

publive-image

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞയാഴ്ച പറഞ്ഞത് വിശാലമായൊരു പ്രതിപക്ഷ മുന്നണി രൂപീകരിക്കാന്‍ സമയമായി എന്നും കോണ്‍ഗ്രസിന്‍റെ നിലപാടെന്തെന്നറിയാന്‍ കാത്തിരിക്കുകയാണെന്നുമത്രെ.

പുതിയൊരു സാമ്പത്തിക നയത്തിനു രൂപം നല്‍കുക എന്നതായിരിക്കും പ്ലീനറി സമ്മേളനത്തിലെ മറ്റൊരു പ്രധാന അജണ്ട. 1991 -ല്‍ പി.വി നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ കൊണ്ടുവന്ന സാമ്പത്തിക പരിഷ്കാരങ്ങള്‍ ഇന്ത്യയുടെ മൊത്തം വളര്‍ച്ചയ്ക്കുതന്നെ പുതിയൊരു ആക്കം നല്‍കാന്‍ പോരുന്നതായിരുന്നു. അന്നത്തെ ധനകാര്യമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് ആയിരുന്നു ആ ധനകാര്യ പരിഷ്കരണത്തിന്‍റെ ശില്‍പി. അവിടെനിന്ന് ഇനി എങ്ങനെ മുന്നോട്ടുപോകും എന്നതുതന്നെയായിരിക്കും പ്ലീനറി സമ്മേളനം ചര്‍ച്ച ചെയ്യുന്ന ഒരു പ്രധാന വിഷയം.


ഇന്ത്യയിലെ സാധാരണക്കാരുടെയും തൊഴിലാളികളുടെയും വേതനം വര്‍ദ്ധിപ്പിക്കാനും അവരുടെ ജീവിതനിലവാരം ഉയര്‍ത്താനും കഴിഞ്ഞാല്‍ മാത്രമേ കോണ്‍ഗ്രസിന് പൊതുസമൂഹത്തിന്‍റെ വിശ്വാസം ആര്‍ജിക്കാനാവൂ എന്ന് നേതൃത്വം കരുതുന്നു.


വനിതകളെയും പട്ടികജാതി-പട്ടികവര്‍ഗ വിഭാഗക്കാരെയും കൂടുതലായി ആകര്‍ഷിക്കാന്‍ അത്തരക്കാര്‍ക്ക് പാര്‍ട്ടിയില്‍ കൂടുതല്‍ സ്ഥാനം നല്‍കാന്‍ കഴിയും വിധം പാര്‍ട്ടി ഭരണഘടനയില്‍ മാറ്റം വരുത്താനും പ്ലീനറി സമ്മേളനം തയ്യാറായേക്കും. തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം സീറ്റുകളും 50 വയസില്‍ താഴെ പ്രായമുള്ളവര്‍ക്കു കൊടുക്കുക എന്നത് നിര്‍ബന്ധമാക്കുന്നതു സംബന്ധിച്ച ചര്‍ച്ചകളും നടക്കും.

publive-image

മല്ലികാര്‍ജുന്‍ ഖാര്‍ഗെ കോണ്‍ഗ്രസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം നടക്കുന്ന പ്ലീനറി സമ്മേളനത്തിന് രാഷ്ട്രീയമായി വലിയ പ്രസക്തിയുണ്ട്. 2024 പൊതു തെരഞ്ഞെടുപ്പു തന്നെ കാരണം. രണ്ടാം തവണയും ദല്‍ഹി ഭരണം പിടിച്ചെടുത്ത ബി.ജെ.പിയെ തോല്‍പിക്കുക അത്ര എളുപ്പമല്ലെന്നു കോണ്‍ഗ്രസ് നേതാക്കള്‍ക്കൊക്കെയുമറിയാം. പക്ഷെ ബി.ജെ.പിയെ പരാജയപ്പെടുത്തി അധികാരത്തില്‍ വരിക എന്നത് കോണ്‍ഗ്രസിന്‍റെ മിനിമം പരിപാടിയാണ്. പാര്‍ട്ടിയുടെ നിലനില്‍പ്പുതന്നെ നിര്‍ണായകമാകുന്ന തെരഞ്ഞെടുപ്പാകും 2024 -ലേത്.


പുതിയ പ്രവര്‍ത്തക സമിതിക്കു രൂപം നല്‍കുന്നതും ഈ പ്ലീനറി സമ്മേളനമാകും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പിന്തുണയോടെ മത്സരിച്ച മല്ലികാര്‍ജുന്‍ ഖാര്‍ഗെയെക്കെതിരെ 1000 -ലേറെ വോട്ടുനേടി നേതൃത്വത്തെ ഞെട്ടിച്ച ശശി തരൂര്‍ പ്രവര്‍ത്തക സമിതിയിലെത്തുമോ എന്ന കാര്യം കേരളത്തിന് വളരെ പ്രിയപ്പെട്ട വിഷയം തന്നെയാണ്.


പ്രവര്‍ത്തക സമിതി രൂപീകരിക്കാന്‍ തെരഞ്ഞെടുപ്പു നടത്തേണ്ടതില്ലെന്ന് തുടക്കത്തില്‍ത്തന്നെ തീരുമാനമെടുത്തു കഴിഞ്ഞു. ഇത് ശശി തരൂരിനെ നിശബ്ദമായി ഒഴിവാക്കാനല്ലേ എന്ന സംശയം ഉയര്‍ത്തുന്നുണ്ട്.

പാര്‍ട്ടി എന്തായാലും നേതാക്കള്‍ക്ക് നല്ല യോഗ്യതയും നേതൃഗുണവും ഉണ്ടാകണം. പക്ഷെ പ്രാഗത്ഭ്യത്തിലൂടെ നേതൃത്വത്തിലേയ്ക്കു വരുന്നവരെ ചവിട്ടി താഴ്ത്തുന്ന രീതി മിക്ക പാര്‍ട്ടികളിലുമുണ്ട്. കോണ്‍ഗ്രസില്‍ പ്രത്യേകിച്ചും. പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ 1000 -ലേറെ വോട്ടു നേടിയ ശശി തരൂര്‍ നേതൃമികവും സ്വന്തം പ്രാഗത്ഭ്യവും തെളിയിച്ച നേതാവാണ്. മൂന്നു തവണ തിരുവനന്തപുരത്തു നിന്നു അദ്ദേഹം ലോക്സഭയിലെത്തിയതും അതുകൊണ്ടുതന്നെ. തരൂര്‍ കേരളത്തിലെവിടെ ചെന്നാലും ജനങ്ങള്‍ തടിച്ചു കൂടുന്നതിനും കാരണം മറ്റൊന്നുമല്ല.

നേതൃത്വത്തിലേക്കുള്ള വഴിയില്‍ പ്രഗത്ഭരെ തടഞ്ഞാല്‍ തരം താണവരാകും മുകള്‍ത്തട്ടിലെത്തുക. നേതൃത്വം ജീര്‍ണിക്കാനും ദുര്‍ബലമാകാനുമാണ് ഇതു സഹായിക്കുക. കോണ്‍ഗ്രസിന്‍റെ ഇന്നത്തെ സ്ഥിതിക്കും കാരണം ഇതുതന്നെ.

-ചീഫ് എഡിറ്റര്‍

Advertisment