പാലക്കാട്: നടനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്റെ വീട്ടിൽ എൻഫോഴ്സ്മെന്റ് റെയ്ഡ് നടത്തിയത് ക്രിപ്റ്റോ കറൻസി തട്ടിപ്പുമായി ബന്ധപ്പെട്ടെന്ന് റിപ്പോർട്ട്. താരത്തിന്റെ ഉടമസ്ഥതയിലുള്ള നിർമ്മാണ കമ്പനിയുടെ നിർമ്മാണത്തിൽ ഒരുങ്ങിയ മേപ്പടിയാൻ പുറത്തിറങ്ങാൻ ദിവസങ്ങൾ ബാക്കി നിൽക്കെയാണ് റെയ്ഡ് നടന്നത്. ഉണ്ണി മുകുന്ദന്റെ പാലക്കാട്ടെ വീട്ടിലായിരുന്നു ഇ.ഡി റെയ്‍ഡ് നടത്തിയത്.
ക്രിപ്റ്റോ കറൻസിയുമായി ബന്ധപ്പെട്ടാണ് ഉണ്ണി മുകുന്ദന്റെ വീട്ടിലും മറ്റ് 11 ഇടങ്ങളിലും റെയ്ഡ് നടത്തിയതെന്ന് ഇ.ഡി അറിയിച്ചു. ഉണ്ണി മുകുന്ദന്റെ വീട്ടിലും ഓഫീസിലും സംഘം പരിശോധന നടത്തി. ഉണ്ണി മുകുന്ദൻ ആദ്യമായി നിര്‍മിക്കുന്ന ‘മേപ്പടിയാന്റെ’ സാമ്പത്തിക വശങ്ങള്‍ പരിശോധിക്കാനാണ് റെയ്‍ഡ് നടത്തിയതെന്നായിരുന്നു ആദ്യത്തെ റിപ്പോർട്ട്.
കൊച്ചി, കോഴിക്കോട് എൻഫോഴ്‍സ്‍മെന്റ് യൂണിറ്റുകള്‍ സംയുക്തമായിട്ടാണ് പരിശോധന നടത്തിയത്. രണ്ട് കാറിലായാണ് ഇവരെത്തിയത്. ഒരു കാറിൽ സായുധസുരക്ഷാ ഉദ്യോഗസ്ഥരായിരുന്നു. നാല് മണിക്കൂറോളം പരിശോധന നടത്തിയ ശേഷമാണ് സംഘം മടങ്ങിയത്.
ഉണ്ണി മുകുന്ദൻ നിർമിക്കുകയും അഭിനയിക്കയും ചെയ്യുന്ന ചിത്രം കൂടിയാണ് മേപ്പടിയാൻ. റെയ്ഡുമായി ബന്ധപ്പെട്ട വാർത്ത ഉണ്ണിമുകുന്ദന്റെ അച്ഛൻ നിഷേധിച്ചു. വന്നത് സിനിമയുമായി ബന്ധപ്പെട്ട് തങ്ങളെ കാണാനെത്തിയ ഒരു വി.ഐ.പി. ആണെന്നായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.