Advertisment

കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് പടിയിറങ്ങുന്നു. രണ്ടര പതിറ്റാണ്ട് നീണ്ട കായിക അധ്യാപക ജീവിതത്തിന് വിട നൽകിയാണ് മാത്യൂസിന്‍റെ ഔദ്യോഗിക വിടവാങ്ങൽ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കോതമംഗലം: കോതമംഗലത്തെ കേരളത്തിന്റെ കായിക തലസ്ഥാനമാക്കി മാറ്റുന്നതിൽ മുഖ്യ പങ്ക് വഹിച്ച കായിക പരിശീലകൻ ഡോ. മാത്യൂസ് ജേക്കബ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് ഈ മാസം 31 ന് പടിയിറങ്ങുന്നു.

കോതമംഗലം മാർ അത്തനേഷ്യസ് കോളേജിലെ രണ്ടര പതിറ്റാണ്ട് നീണ്ട കായിക അദ്ധ്യാപക ജീവിതത്തിൽ നിന്നാണ് ഈ പടിയിറക്കം. കോതമംഗലം എം.എ. കോളേജിന് നിരവധി കായിക നേട്ടങ്ങളും, രാജ്യത്തിനു നിരവധി കായിക താരങ്ങളെയും സംഭാവന ചെയ്തതിൽ മുഖ്യ പങ്ക് ഡോ. മാത്യൂസിനുണ്ട്.

കോതമംഗലത്തു വോളിബോൾ കളിക്ക് വേരോട്ടം ഉണ്ടാക്കിയെടുത്തതും, വോളി ബോൾ താരങ്ങളെ വാർത്തെടുത്തതും ഇദ്ദേഹം തന്നെ. കോതമംഗലത്തെ കായിക പരീശീലകരിൽ ആദ്യ ഡോക്ടറേറ്റ് കരസ്ഥമാക്കിയതും ഡോ മാത്യൂസ് ആണ്.

രാജ്യത്തിന് മികച്ച കായിക താരങ്ങളെ സമ്മാനിച്ചതിന്, കേരളത്തിലെ മികച്ച കോളേജ് കായിക അദ്ധ്യാപകനുള്ള സംസ്ഥാന സർക്കാരിന്റെ ജി.വി. രാജ സ്പോർട്സ് അവാർഡ് 2017ൽ ഇദ്ദേഹത്തെ തേടിയെത്തി.

നിരവധി കായിക നേട്ടങ്ങളാണ് ഡോ. മാത്യൂസിലൂടെ എം.എ. കോളേജ് നേടിയത്. 1994ൽ ആണ് ഡോ. മാത്യൂസ് കോതമംഗലം എം.എ. കോളേജിൽ കായിക അദ്ധ്യാപകനായി ജോലിയിൽ പ്രവേശിക്കുന്നത്. 1992 മുതൽ 94 വരെയുള്ള രണ്ട് വർഷക്കാലം സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്)യുടെ വോളി ബോൾ കൊച്ചായിരുന്നു.

എം.എ. കോളേജിന് മികച്ച വോളി ബോൾ ടീമിനെ സൃഷ്ടിക്കുന്നതിൽ മുഖ്യ പങ്ക് മാത്യൂസ് വഹിച്ചു. 4 പ്രാവശ്യമാണ് എം.എ. കോളേജ് വോളി ടീം, മാത്യൂസിന്റെ പരിശീലന മികവിൽ എം. ജി. യൂണിവേഴ്സിറ്റി കീരിടം നേടിയത്.

9 തവണ എം. ജി. യൂണിവേഴ്സിറ്റി യുടെ വോളിബോൾ ടീം പരിശീലകനായും, 3 തവണ കേരള സംസ്ഥാന ടീമിന്റെ പരിശീലകനുമായി സേവനമനുഷ്ടിച്ചു. 3 ഫെഡറഷൻ കപ്പ്‌ കളുടെ ടെക്നിക്കൽ ഒഫീഷ്യലും, 15ൽ പരം അഖിലേന്ത്യ ടൂർണമെന്റുകളുടെ ഒഫീഷ്യലുമായിരുന്നു.

എം. ജി. യൂണിവേഴ്സിറ്റിയുടെ അക്കാദമിക് കൌൺസിൽ അംഗമായും, സ്റ്റാഫ്‌ സെലെക്ഷൻ അംഗമായും, സ്റ്റാഫ് പ്രൊമോഷൻ കമ്മിറ്റി അംഗമായും, എം. ജി. യൂണിവേഴ്സിറ്റി കായിക വകുപ്പിന്റെ പി. ജി ബോർഡ്‌ ഓഫ് സ്റ്റഡിസ് അംഗമായും എല്ലാം തിളങ്ങിയ വ്യക്തിയാണ് മാത്യൂസ്.

നിരവധി തവണ അത്‌ലറ്റിക് ഫെഡറഷൻ ഓഫ് ഇന്ത്യയുടെ ടെക്നിക്കൽ ഒഫീഷ്യൽ ആയിരുന്നു. വോളിബോൾ അസോസിയേഷന്റെ എറണാകുളം ജില്ലാ തല മത്സരങ്ങളുടെ ചെയർമാൻ റഫറീയായി 5 വർഷം സേവനം ചെയ്യ്തു.

5 വർഷം കേരള സ്റ്റേറ്റ് വോളിബോൾ അസോസിയേഷന്റെ കോച്ചിങ് കമ്മിറ്റി കൺവീനറും ആയിരുന്നു ഇദ്ദേഹം. ഡോ. മാത്യുസിന്റെ നേതൃത്വത്തിലാണ് 2021 ലെ അഖിലേന്ത്യ അന്തർ സർവകലാശാല ഫുട്ബോൾ ചാമ്പ്യൻഷിപ്പും, ദക്ഷിണ മേഖല ഫുട്ബോൾ ചാമ്പ്യൻഷിപ്പും കോതമംഗലം എം.എ. കോളേജ് സ്റ്റേഡിയത്തിൽ നടന്നത്.

2002ൽ അഖിലേന്ത്യ അന്തർ സർവകലാശാല പുരുഷ - വനിതാ ക്രോസ് കൺട്രി ചാമ്പ്യൻഷിപ് സംഘടിപ്പിച്ചതും മാത്യൂസിന്റെ നേതൃത്വത്തിലായിരുന്നു.2016ലെ എം. ജി യൂണിവേഴ്സിറ്റി അത്‌ലറ്റിക് ചാമ്പ്യൻഷിപ്പ് കോതമംഗലം എം. എ. കോളേജിൽ സംഘടിപ്പിക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇദ്ദേഹമാണ്.

ആ വർഷം കോളേജ് ഗെയിംസിൽ ഓവറോൾ ചാമ്പ്യൻമാരായിരുന്നു കോതമംഗലം എം. എ. കോളേജ്. രാജ്യത്തിന് മികച്ചകായിക താരങ്ങളെ സംഭാവന ചെയ്ത കോളേജ് എന്ന നിലയിൽ 2019 ൽ കോതമംഗലം എം.എ. കോളേജിന് മനോരമ ട്രോഫി നേടി കൊടുത്തതിലും മാത്യൂസിന്റെ പങ്ക് ചെറുതല്ല.

എം. ജി യൂണിവേഴ്സിറ്റി പുരുഷ- വനിത നീന്തൽ മത്സരത്തിലും, കായിക മത്സരത്തിലും നിരവധി തവണ എം. എ. കോളേജ് കീരിടം ചൂടിയതിലെ മുഖ്യ വിജയ ശിൽപ്പിയാണ് ഡോ. മാത്യൂസ്. മുവാറ്റുപുഴ, ഈസ്റ്റ്‌ മാറാടി പുൽപ്പാറയിൽ കുടുംബാംഗമാണ്. കൂത്താട്ടുകുളം, വടകര സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ അദ്ധ്യാപിക ജെമി ജോസഫ് ആണ് ഭാര്യ. ജെഫ് ജേക്കബ് മാത്യൂസ്, ജെയ്ക് ജോസഫ് മാത്യൂസ് എന്നിവരാണ് മക്കൾ.

Advertisment