അബുദാബി: യുഎഇയില്‍ ചിക്കനും മുട്ടക്കും വില കുതിച്ചുയരുന്നു. വിപണിയില്‍ മുട്ടക്ക് 35ശതമാനം വരെ ഉയർന്നപ്പോൾ ചിക്കന്റെ വില 28 ശതമാനമാണ് വർധിച്ചത്. യുഎഇ ധനകാര്യമന്ത്രാലയം ചിക്കന്‍ ഉല്‍പന്നങ്ങളുടെ വില13 ശതമാനം വര്‍ധിപ്പിച്ചിരുന്നു. വ്യാപാരികള്‍ സര്‍ക്കാര്‍ നിശ്ചയിച്ചതിലും വളരെ ഉയര്‍ന്ന നിരക്കാണ് ഉപഭോക്താക്കളില്‍ നിന്നും ഈടാക്കുന്നതെന്ന് വ്യാപകമായ പരാതി ഉയർന്നിട്ടുണ്ട്.
ഇതോടെ നേരത്തെ 17 ദിർഹമായിരുന്ന മുപ്പത് മുട്ടയടങ്ങിയ ട്രേക്ക് 23 ദിര്‍ഹമായാണ് വില വർധിച്ചത്. 15 മുട്ടക്ക് 11.95 ദിര്‍ഹമാണ് നിലവില്‍ വില ഈടാക്കുന്നതെങ്കിൽ നേരത്തെ അത് പത്തു ദിര്‍ഹമായിരുന്നു. 19.5 ശതമാനമാണ് വില വര്‍ധിച്ചത്. കൂടാതെ വലിയതരം കോഴിമുട്ടക്ക് വില 20 ശതമാനം വര്‍ധിച്ചതായും പരാതി പറയുന്നു.
കോഴിത്തീറ്റയുടെ വില വര്‍ധനവ്, അസംസ്‌കൃത വസ്ത്തുക്കളുടെ വില വര്‍ധന, ഗതാഗത നിരക്കിലെ വര്‍ധനവ് എന്നിവ കണക്കിലെടുത്താണ് ചിക്കന്‍ ഉല്‍പന്നങ്ങളുടെ വില യുഎഇ സര്‍ക്കാര്‍ 13 ശതമാനമായി വര്‍ധിപ്പിച്ചത്.
അതേസമയം സര്‍ക്കാര്‍ വര്‍ധിപ്പിച്ച 13 ശതമാനം വില വര്‍ധവില്‍ ഉല്‍പാദന ചെലവ് ഉള്‍പ്പെടുന്നില്ലെന്നാണ് വ്യാപാരികള്‍ ചൂണ്ടിക്കാണിക്കുന്നത്. സര്‍ക്കാരിന്റെ വിലവര്‍ധനവിനെ മറികടന്ന് കൂടുതല്‍ വിലയീടാക്കാന്‍ പ്രേരിപ്പിക്കുന്നത് ഉല്‍പാദന ചെലവും കൂടികണക്കിലെടുത്താണെന്ന വാദമാണ് വ്യാപാരികള്‍ ഉയര്‍ത്തുന്നത്.