ജിദ്ദ: റിയാദിൽ ഉണ്ടായ ദാരുണമായ ഒരു സംഭവത്തിൽ രണ്ടാം ക്ലാസുകാരനായ മലയാളി വിദ്യാർത്ഥി താമസ സ്ഥലത്തെ വാട്ടർ ടാങ്കിൽ കാൽതെറ്റി വീണ് മരണപ്പെട്ടു. കണ്ണൂർ, ഇരിക്കൂർ, പട്ടീൽ കെ ടി ഹൗസിൽ കിണാക്കൂല്‍ തറോല്‍ സകരിയ്യ - സി മുജീറ ദമ്പതികളുടെ മകൻ മുഹമ്മദ് സയാൻ (8) ആണ് മരിച്ചത്.
സഹോദരങ്ങൾ: സൈനുദ്ദീൻ (നാലാം ക്ലാസ് വിദ്യാർത്ഥി), സൈദ്.
സയൻറെ കുടുംബം താമസിക്കുന്ന കെട്ടിടത്തിന്റെ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കേ അവിടെയുള്ള ഉപയോഗ ശൂന്യമായ ടാങ്കിൽ ചവിട്ടി മൂടി തകരുകയും കുട്ടി അതിനകത്തേക്ക് പതിക്കുകയുമായിരുന്നു. സിവിൽ ഡിഫൻസ് ഭടന്മാർ നടത്തിയ മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിലാണ് മൃതദേഹം പുറത്തെടുത്തത്.
പട്ടുവം വാണീവിലാസം എൽ പി സ്കൂളിലും നൂരിയ്യ മദ്‌റസയിലും രണ്ടാം ക്ലാസ് വിദ്യാർഥിയായ മുഹമ്മദ് സയാൻ നാട്ടിലെ സ്‌കൂൾ അവധിയിൽ സന്ദർശന വിസയിൽ ഏതാനും ആഴ്ചകൾക്ക് മുമ്പ് റിയാദിൽ എത്തിയതായിരുന്നു. അടുത്ത മാസം ആദ്യത്തിൽ നാട്ടിലേയ്ക്ക് മടങ്ങാനിരിക്കെയാണ് ദാരുണ സംഭവം.
മൃതദേഹം നടപടികൾ പൂർത്തിയാക്കി റിയാദിൽ ഖബറടക്കും.