മറവിരോഗങ്ങള്‍ പൊതുവേ പ്രായമായവര്‍ക്ക് വരുന്ന ഒന്നായിട്ടാണ് എല്ലാവരും കരുതുന്നത്. എന്നാല്‍ മുപ്പതുകള്‍ മുതല്‍ തന്നെ മറവിരോഗത്തിന്‍റെ ലക്ഷണങ്ങള്‍ ചിലര്‍ക്ക് കണ്ടുതുടങ്ങാമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.30കളില്‍ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുന്നത് അപൂര്‍വമാണെങ്കിലും 50-64 പ്രായവിഭാഗത്തിലാണ് യങ് ഓണ്‍സൈറ്റ് അൽസ്ഹൈമേഴ്സ് ലക്ഷണങ്ങള്‍ പ്രധാനമായും ശ്രദ്ധിക്കപ്പെടുക. സാധാരണ അൽസ്ഹൈമേഴ്സ് രോഗികള്‍ക്കു കാണപ്പെടുന്ന ആദ്യ ലക്ഷണം ഓര്‍മക്കുറവാണെങ്കില്‍ യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സില്‍ ലക്ഷണങ്ങള്‍ അൽപം വ്യത്യസ്തമായിരിക്കുമെന്ന് ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി.
1. ശ്രദ്ധക്കുറവ്
2. കൈകള്‍ കൊണ്ടുള്ള ആംഗ്യങ്ങളെ അനുകരിക്കാനുള്ള ശേഷിക്കുറവ്
3. ഇടത്തെ പറ്റിയുള്ള ധാരണക്കുറവ്
4. അമിതമായ ഉത്കണ്ഠ
5. വിഷാദരോഗം
6. പെരുമാറ്റത്തില്‍ മാറ്റങ്ങള്‍
വൈകി വരുന്ന അൽസ്ഹൈമേഴ്സും ചെറുപ്പത്തില്‍ വരുന്ന അൽസ്ഹൈമേഴ്സും സമാനമായ രാസ വ്യതിയാനങ്ങളാണ് തലച്ചോറില്‍ ഉണ്ടാക്കുന്നതെങ്കിലും ഈ വ്യതിയാനങ്ങള്‍ ലക്ഷ്യം വയ്ക്കുന്ന തലച്ചോറിന്‍റെ ഭാഗങ്ങള്‍ വ്യത്യസ്തമാണ്. യുവാക്കളിലെ അൽസ്ഹൈമേഴ്സ് രോഗത്തില്‍ കൂടുതല്‍ ബാധിക്കപ്പെടുന്നത് ഇന്ദ്രിയാനുഭൂതിയെയും ചലനത്തെയും സംബന്ധിച്ച തലച്ചോറിന്‍റെ ഭാഗങ്ങളാണ്. വൈകി വരുന്നവരില്‍ കൂടുതലും ബാധിക്കപ്പെടുന്നത് പഠനവും ഓര്‍മയുമായി ബന്ധപ്പെട്ട ഹിപ്പോക്യാംപസാണ്.
മോശം ഹൃദയാരോഗ്യം, മുതിരുമ്പോഴുള്ള ധാരണശേഷിക്കുറവ് എന്നിവയെല്ലാം യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സിന്റെ സാധ്യത എട്ട് മടങ്ങ് വര്‍ധിപ്പിക്കുന്ന ഘടകങ്ങളാണ്. ഇതില്‍ ജനിതകപരമായ പ്രത്യേകതകളും ഒരു പ്രധാന പങ്ക് വഹിക്കുന്നതായി കാണാം. എപിപി, പിഎസ്ഇഎന്‍1, പിഎസ്ഇഎന്‍2 എന്നീ മൂന്ന് ജീനുകള്‍ യങ് ഓണ്‍സെറ്റ് അൽസ്ഹൈമേഴ്സ് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ ജീനുകളെല്ലാം അൽസ്ഹൈമേഴ്സ് രോഗത്തിലേക്ക് നയിക്കുന്ന പ്രോട്ടീനായ അമിലോയ്ഡ് ബേറ്റായുമായി ബന്ധമുള്ളവയാണ്.