ഡൽഹി: മൂത്രാശയത്തിലെ കല്ല് നീക്കം ചെയ്യുന്നതിന് പകരം വൃക്ക എടുത്തുമാറ്റിയതിനെ തുടർന്ന് രോഗി മരിച്ച സംഭവത്തിൽ നഷ്ടപരിഹാരത്തിന് നിർദേശിച്ച് കോടതി. ഗുജറാത്തിലാണ് സംഭവം. രോഗിയുടെ കുടുംബത്തിന് ആശുപത്രി അധികൃതർ 11.23 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് ഉപഭോക്തൃ തർക്ക പരിഹാര കോടതി നിർദേശിച്ചത്.
2012ലാണ് കേസിനാസ്പദമായ സംഭവം. ഖേദ സ്വദേശിയായ ദേവേന്ദ്ര ഭായ് റാവലാണ് മരിച്ചത്. 2011 ൽ റാവലിന് കടുത്ത പുറംവേദനയും മൂത്രമൊഴിക്കുന്നതിന് ബുദ്ധിമുട്ടും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടി.
പരിശോധനയിൽ വൃക്കയിൽ പതിനാല് മില്ലി മീറ്റർ വലിപ്പമുള്ള കല്ല് കണ്ടെത്തി. കല്ല് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ആശുപത്രി അധികൃതർ നിർദേശിച്ചു. ശസ്ത്രക്രിയയിൽ കല്ലിന് പകരം വൃക്കയായിരുന്നു നീക്കം ചെയ്തത്.
റാവലിന്റെ ആരോഗ്യസ്ഥതി കണക്കിലെടുത്താണ് വൃക്ക നീക്കം ചെയ്തതെന്നായിരുന്നു ആശുപത്രി അധികൃതർ നൽകിയ വിശദീകരണം. ശസ്ത്രക്രിയ കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോൾ റാവൽ മരിച്ചു. തുടർന്ന് ബന്ധുക്കൾ കോടതിയെ സമീപിക്കുകയായിരുന്നു. അന്വേഷണത്തിൽ രോഗി മരിച്ചത് ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ച മൂലമാണെന്ന് കണ്ടെത്തി. തുടർന്നാണ് നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്