ഇംഫാല്‍: മണിപ്പൂരില്‍ കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിനോട് സഹായമഭ്യര്‍ഥിച്ച് കുട്ടികളുടെ മാതാപിതാക്കള്‍.
മണിപ്പൂരില്‍ കൊല്ലപ്പെട്ട രണ്ട് വിദ്യാര്‍ത്ഥികളുടെയും ചിത്രങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ രണ്ട് ദിവസമായി സംസ്ഥാനത്ത് ശക്തമായ പ്രതിഷേധങ്ങള്‍ തുടരുകയാണ്.
കൊല്ലപ്പെട്ട വിദ്യാര്‍ത്ഥികളുടെ അന്ത്യകര്‍മ്മങ്ങള്‍ അര്‍ഹിക്കുന്ന ബഹുമാനത്തോടെ ചെയ്ത് തീര്‍ക്കാന്‍ സര്‍ക്കാര്‍ സഹായം തേടുകയാണ് മാതാപിതാക്കള്‍.
ഈ വര്‍ഷം ജൂലൈയിയിലാണ് ഇരുവരെയും കാണാതായത്. അന്വേഷണം സിബിഐ ഏറ്റെടുക്കുന്നതോടെ ഇവരുടെ മൃതദേഹങ്ങളുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ദുരൂഹത നീങ്ങുമെന്ന പ്രതീക്ഷയിലാണ് മാതാപിതാക്കള്‍.
'ഞങ്ങളുടെ മക്കളെ അവസാനമായി കാണാനും അര്‍ഹമായ അന്തസ്സോടെ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്താനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. നഷ്ടപ്പെട്ടതിന് പകരം വയ്ക്കാന്‍ മറ്റൊന്നിനും കഴിയില്ല.
മെയ്‌തേയ് ആചാരം പ്രകാരം അന്ത്യകര്‍മങ്ങള്‍ നടത്താനും, യാത്രയയപ്പ് നല്‍കാനും അവര്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ ഒരു ചെറിയ ഭാഗമെങ്കിലും ആവശ്യമാണ്.' 18 വയസ്സുള്ള കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവ് ഹിജാം കുലജിത്ത് പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
'അവളുടെ ഫോട്ടോ കാണുമ്പോഴെല്ലാം, അത് എന്നെ പൂര്‍ണ്ണമായും അസ്വസ്ഥനാക്കുന്നു, എന്റെ മനസിന് സമാധാനം കണ്ടെത്താന്‍ കഴിയുന്നില്ല. ഞങ്ങളുടെ മകളുടെ ഫോട്ടോ കണ്ടത് മുതല്‍ അവളുടെ അമ്മ ബോധം നഷ്ടപ്പെട്ട് കിടപ്പിലായിരിക്കുന്നു' കുലജിത് പറഞ്ഞു.