ന്യൂഡൽഹി : പടക്കം പൊട്ടിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള നിയന്ത്രണം ഡൽഹിയിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് സുപ്രീംകോടതി. നിയന്ത്രണങ്ങൾ രാജ്യം മുഴുവൻ ബാധകമാണെന്നും കോടതി അറിയിച്ചു. ബേറിയം അധിഷ്ഠിത പടക്കങ്ങൾ ഉപയോഗിക്കരുതെന്നും, വായു മലിനീകരണവും ശബ്ദ മലിനീകരണവും കുറയ്ക്കണമെന്നും രാജസ്ഥാന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് സുപ്രീം കോടതി അറിയിപ്പ്.
ഡൽഹിയുടെ കാര്യത്തിൽ നിർദ്ദേശിച്ച ഉത്തരവുകൾ അനുസരിച്ച് നിയന്ത്രണങ്ങൾ നടപ്പിലാക്കണമെന്നും ഈ കാര്യത്തിൽ മറ്റൊരു ഉത്തരവിന്റെ ആവശ്യമില്ല എന്നും കോടതി വ്യക്തമാക്കി. ദീപാവലിക്ക് നിരോധിത രാസവസ്തുക്കൾ കൊണ്ട് നിർമ്മിക്കുന്ന പടക്കങ്ങൾ പൊട്ടിക്കുന്നതു തടയണമെന്നാണ് 2021ലെ സുപ്രീം കോടതി ഉത്തരവ് വ്യക്തമാക്കുന്നത്.
നിരോധനം എല്ലാ പടക്കങ്ങൾക്കും ബാധകമല്ലെന്നും സുപ്രീംകോടതി വെളിപ്പെടുത്തി. നിരോധിത രാസവസ്തുക്കൾ ഉപയോഗിച്ച് നിർമ്മിക്കുന്ന പടക്കങ്ങൾക്ക് വേണ്ടിയാണ് ഉത്തരവ് പുറത്തിറക്കിയിട്ടുള്ളത്. പടക്കങ്ങൾ സമ്പൂർണ്ണമായി നിരോധിക്കുന്നു എന്ന തരത്തിലുള്ള പ്രചാരണങ്ങൾ വാസ്തവ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി.