Advertisment

ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് ക്രൂരത: ബന്ധുവായ സ്ത്രീയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തി കേസില്‍ 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന അങ്കമാലി സ്വദേശിയെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി

New Update
supreme-court news45

ഡല്‍ഹി: 29 വര്‍ഷമായി ജയിലില്‍ കഴിയുന്ന അങ്കമാലി സ്വദേശി ജോസഫിനെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കോടതി. ശിക്ഷാ കാലാവധി കഴിഞ്ഞിട്ടും ദീര്‍ഘനാള്‍ ജയിലില്‍ കഴിയേണ്ടിവരുന്നത് ക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു.

Advertisment

ബന്ധുവായ സ്ത്രീയെ ബലാല്‍സംഗം ചെയ്ത് റെയില്‍വേ ട്രാക്കില്‍ തള്ളിയിട്ട് കൊലപ്പെടുത്തിയെന്നതാണ് ജോസഫിനെതിരായ കേസ്. 1994 സെപ്റ്റംബര്‍ 16ന് നടന്ന സംഭവത്തില്‍ ജോസഫിനു ജീവപര്യന്തം ശിക്ഷയാണ് അന്ന് കോടതി വിധിച്ചത്.

ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കഴിഞ്ഞിട്ടും തന്നെ മോചിപ്പിക്കുന്നില്ലെന്നു കാട്ടി ജോസഫ് സുപ്രീം കോടതിയില്‍ നല്‍കിയ അപ്പീല്‍ നേരത്തെ കോടതി തള്ളിയിരുന്നു. എന്നാല്‍ മനുഷ്യാവകാശങ്ങള്‍ ലംഘിക്കപ്പെടുന്നു എന്നു കാണിച്ച് ആര്‍ട്ടിക്കിള്‍ 32 പ്രകാരം നല്‍കിയ ഹര്‍ജിയിലാണ് കോടതി ഇന്നു വിധി പറഞ്ഞത്. 

1958ലെ ജയില്‍ നിയമം അനുസരിച്ചാണു തന്റെ ശിക്ഷാ കാലാവധിയുടെ കാര്യത്തില്‍ തീരുമാനം ഉണ്ടാകേണ്ടതെന്നും അതിനാല്‍ ജീവപര്യന്തം ശിക്ഷ പൂര്‍ത്തിയാക്കിയതിനാല്‍ ജോസഫിനെ പുറത്തുവിടണമെന്നുമായിരുന്നു ജോസഫിന്റെ അഭിഭാഷകന്‍ വാദിച്ചത്.

2000 - 2016 കാലയളവില്‍ സമാനമായ കുറ്റകൃത്യത്തില്‍ ശിക്ഷിക്കപ്പെട്ട 350 പേര്‍ക്ക് മോചനം നല്‍കി. ഉപദേശക സമിതി ഒന്നിലേറെ തവണ മോചനത്തിന് ശുപാര്‍ശ ചെയ്തിട്ടും നിയമപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മോചനം നിഷേധിച്ചു എന്നും ഹര്‍ജിക്കാരന്‍ വാദിച്ചു. 

എന്നാല്‍ 2014ല്‍ കേരളം പുറത്തിറക്കിയ ജയില്‍ നിയമപ്രകാരം ബലാത്സംഗം ഉള്‍പ്പെടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസില്‍ ശിക്ഷിക്കപ്പെട്ടവരെ ജയില്‍ മോചിതരാക്കണോ എന്ന കാര്യത്തില്‍ സംസ്ഥാനത്തിനു തീരുമാനം എടുക്കാം എന്നൊരു നിയമം ഉണ്ടെന്നും അതിനാല്‍ ജോസഫിനെ ജയില്‍മോചിതനാക്കാന്‍ കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്.

Advertisment