വാഷിങ്ടണ്‍: അമേരിക്കയിൽ ജനപ്രതിനിധി പങ്കുവെച്ച കുടുംബ ഫോട്ടോ വിവാദത്തിൽ. ക്രിസ്മസിനെ വരവേല്‍ക്കാനൊരുങ്ങുന്നെന്ന പേരില്‍ ഭാര്യയോടും മക്കളോടും മറ്റ് കുടുംബാംഗങ്ങളോടുമൊപ്പം ചിരിച്ചുകൊണ്ട് തോക്ക് പിടിച്ച് നിൽക്കുന്ന ഫോട്ടോയാണ് അമേരിക്കൻ കോൺഗ്രസ്മാനായ തോമസ് മാസി തന്റെ ട്വിറ്റർ അക്കൗണ്ടിലൂടെ പുറത്തുവിട്ടത്.
”മെരി ക്രിസ്മസ്, സാന്റാ, വെടിയുണ്ടകള്‍ കൊണ്ടുവരൂ പ്ലീസ്,” എന്നായിരുന്നു ശനിയാഴ്ച പോസ്റ്റ് ചെയ്ത ഫോട്ടോയ്‌ക്കൊപ്പം മാസി ട്വിറ്ററില്‍ കുറിച്ചത്. അമേരിക്കയിലെ മിഷിഗണിൽ കുറച്ച് ദിവസം മുമ്പ് ഒരു സ്‌കൂളിൽ നടന്ന വെടിവെപ്പിൽ നാല് വിദ്യാർത്ഥികൾ കൊല്ലപ്പെട്ടിരുന്നു.
ഈ സാഹചര്യത്തിലും തോക്കും പിടിച്ചുള്ള ജനപ്രതിനിധിയുടെ ഫോട്ടോയെടുപ്പാണ് നിരുത്തരവാദപരമായ നടപടിയായി വിലയിരുത്തപ്പെടുന്നത്. യു.എസിലെ കെന്റക്കിയിൽ നിന്നുള്ള പ്രതിനിധിയാണ് മാസി.
കുറച്ച് ദിവസം മുമ്പായിരുന്നു മിഷിഗണിലെ ഡെട്രോയിറ്റിൽ ഓക്‌സ്‌ഫോർഡ് ഹൈസ്‌കൂളിലുണ്ടായ വെടിവെപ്പിൽ നാല് വിദ്യാർഥികൾ കൊല്ലപ്പെട്ടത്. എട്ട് പേർക്ക് പരിക്കുമേറ്റിരുന്നു. 15കാരനായ വിദ്യാർഥിയാണ് സഹപാഠികൾക്ക് നേരെ വെടിയുതിർത്തത്.