ടോക്കിയോ: ജപ്പാൻ മുൻ പ്രധാനമന്ത്രി ആബെ ഷിൻസോയ്‌ക്കു നേരെ അക്രമി വെടിയുതിർത്തത് തൊട്ടടുത്ത് നിന്നാണെന്ന് റിപ്പോര്‍ട്ട്. നാരാ പട്ടണത്തിൽ പാർട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ പ്രസംഗിച്ചു കൊണ്ടിരിക്കെ പിന്നിലൂടെ എത്തിയ അക്രമി നാടൻ തോക്കുകൊണ്ട് ആബെയെ വെടിവെച്ചു വീഴ്ത്തുകയായിരുന്നു.
വെടിയുണ്ട ഹൃദയത്തിൽ തുളച്ചുകയറി. ഇതിനെത്തുടർന്ന് ആബെയ്ക്കു ഹൃദയാഘാതമുണ്ടായി. വെടിയുണ്ട ഹൃദയത്തിൽനിന്നു നീക്കാൻ സാധിച്ചില്ലെന്നും വൈദ്യസംഘം വ്യക്തമാക്കി. ആബെയുടെ കഴുത്തിലും നെഞ്ചിലും വെടിയേറ്റതിന്റെ മുറിവുണ്ടായിരുന്നതായി രക്ഷാസംഘത്തിലുണ്ടായിരുന്നവർ പറഞ്ഞു.
ആബെയെ വെടിവെച്ച തെത്സുയ യമഗാമി (41) പിടിയിലായിട്ടുണ്ട്. ഇയാള്‍ ആബെ പ്രസംഗിക്കുന്ന വേദിക്ക് അടുത്ത് തന്നെ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന വീഡിയോകള്‍ ഇപ്പോള്‍ പ്രചരിക്കുന്നുണ്ട്. ജപ്പാൻ നാവികസേനയിലെ മുൻ ഉദ്യോഗസ്ഥനണ് യമഗാമിയെന്നാണ് റിപ്പോർട്ട്.