കാനഡ : ഖലിസ്ഥാന്‍ ഭീകര ആരോപണത്തില്‍ ഉലഞ്ഞ് ഇന്ത്യ- കാനഡ ബന്ധം കൂടുതൽ വഷളാകുന്നു. കാനഡയുടെ നടപടികളിൽ തിരിച്ചടിച്ച് കനേഡിയന്‍ പൗരന്‍മാര്‍ക്ക് വിസ നല്‍കുന്നതടക്കം ഇന്ത്യ ഗവണ്‍മെന്റ് നിര്‍ത്തലാക്കിയിരിക്കുകയാണ്.
എന്നാല്‍ ഇത് ഇവിടെയുള്ള ഇന്ത്യക്കാരെ സംബന്ധിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുമോ എന്ന് പരക്കെ ആശങ്കയുണ്ട്. കാനഡക്കാര്‍ക്ക് വിസ നല്‍കുന്നത് നിര്‍ത്താനുള്ള ഇന്ത്യാ ഗവണ്‍മെന്റ് തീരുമാനം ഇവിടെയുള്ള ഇന്ത്യക്കാര്‍ക്ക് വിപരീത ഫലമുണ്ടാക്കുമോ എന്നാണ് ആശങ്ക.
കാനഡ എല്ലാ സാധ്യതകളിലും ടിറ്റ് ഫോര്‍ ടാറ്റ് നടപടികളിലേക്ക് നീങ്ങും. കാനഡയുമായുള്ള നയതന്ത്ര തര്‍ക്കത്തിന് പരിഹാരം ഉണ്ടായില്ലെങ്കിൽ, കാനഡയിലേക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ആയിരക്കണക്കിന് ഇന്ത്യക്കാരുടെ പ്രതീക്ഷകള്‍ അത് തകര്‍ക്കും എന്നതാണ് വിലയിരുത്തൽ.
എന്നാല്‍ ഇന്ത്യ ഗവണ്‍മെന്റിന്റെ ഇക്കാര്യത്തിലുള്ള നയതന്ത്ര സമീപനം അഭിനന്ദനാര്‍ഹമാണെന്നാണ് പൊതുവിലുള്ള വിലയിരുത്തൽ.
സ്ഥിതി വിവരക്കണക്കുകള്‍ കാണുക: കാനഡയില്‍ സ്ഥിരതാമസക്കാരായ ഇന്ത്യക്കാരുടെ എണ്ണം 2013-ല്‍ 32,828-ല്‍ നിന്ന് 2022-ല്‍ 118,095 ആയി ഉയര്‍ന്നു. ഇത് 260% വര്‍ധിച്ചു, ഇമിഗ്രേഷന്‍ സംബന്ധിച്ച നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ അമേരിക്കന്‍ പോളിസി (NFAP) വിശകലനം ആണിത്.
സര്‍ക്കാരിന്റെ ഇപ്പോഴത്തെ തീരുമാനം കാരണം ഈ സ്ഥിതി അടിമുടി മാറാന്‍ സാധ്യതയുണ്ട്. ഇതോടെയാണ് കാനഡയുമായുള്ള നയതന്ത്ര പ്രശ്‌നങ്ങള്‍ അവസാനിച്ചു കാണണമെന്ന് ഇന്ത്യന്‍ പ്രവാസികൾ ആഗ്രഹിക്കുന്നത്.