ജിദ്ദ: കഴിഞ്ഞ ചൊവാഴ്ച നാല് പേരുടെ മരണത്തിനിടയാക്കി മദീനയിൽ ഉണ്ടായ റോഡപകടത്തിൽ കുറ്റക്കാരാണെന്ന് വിലയിരുത്തപ്പെടുന്ന ടിപ്പർ ലോറി ഡ്രൈവർ പിടിയിലായി. മദീനയിലെ അലിയ്യ് ബിൻ അബീത്വാലിബ് റോഡും കിംഗ് അബ്ദുല്ലാഹ് റോഡും ഒന്നിക്കുന്ന ജങ്ഷനിലെ (രണ്ടാം റിംഗ്) ട്രാഫിക് സിഗ്നലിന് സമീപം ആണ് അപകടം ഉണ്ടായത്.
സിഗ്നലിൽ കാത്ത് നിൽക്കുന്ന വാഹനങ്ങളിൽ ഒരു ട്രക്ക് ചെന്നിടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി സിഗ്നലില്‍ നിര്‍ത്തിയിട്ട കാറുകളില്‍ ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടമുണ്ടാക്കിയ ലോറി ഡ്രൈവറെ അന്വേഷണ വിധേയമായി പത്തു ദിവസത്തേക്ക് അറസ്റ്റ് ചെയ്തതായി ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി.
ടിപ്പറിലെ ബ്രെയ്ക്ക് പൊട്ടിയതാണ് അപകട കാരണമെന്ന് ഗതാഗത മന്ത്രാലയം തയാറാക്കിയ റിപ്പോര്‍ട്ട് സൂചിപ്പിച്ചിരുന്നു. സംഭവത്തിൽ 4 പേർ തൽക്ഷണം മരിക്കുകയും 5 പേർ ആശുപത്രിയിലാവുകയുമുണ്ടായി. ക്രഷര്‍ യൂനിറ്റില്‍ സർവീസ് നടത്തുന്ന ടിപ്പർ ലോറിയാണ് അപകടം വരുത്തിവച്ചത്.
ക്രഷര്‍ യൂനിറ്റില്‍ നിന്ന് പതിമൂന്നു കിലോമീറ്റര്‍ ദൂരെയാണ് അപകടം നടന്ന സ്ഥലം. വഴിനീളെ ലോറിയിൽ നിന്ന് മെറ്റലുകള്‍ റോഡില്‍ ചിതറി തെറിച്ചിരുന്നു. ഇക്കാര്യം സംബന്ധിച്ച്സു സുരക്ഷാ - ട്രാഫിക് പോലീസുകാര്‍ക്ക് വിവരം ലഭിച്ചിരുന്നു.
ഇക്കാര്യം മനസ്സിലാക്കിയ ഡ്രൈവർ ട്രാഫിക് പോലീസുകാരുടെ നിര്‍ദേശം അനുസരിക്കാതെ രക്ഷപ്പെടുന്നതിനിടയിലാണ് നിയന്ത്രണം വിട്ട് സിഗ്നലിൽ ഉണ്ടായിരുന്ന കാറുകളിൽ ഇടിച്ചതെന്നാണ് വിവരം.