കണ്ണൂർ: മദ്രസ വിദ്യാർത്ഥിനിയായ 11 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ മദ്രസ അധ്യാപകന് 26 വർഷം കഠിന തടവും 75000 രൂപ പിഴയും ശിക്ഷ വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെ.വി മുഹമ്മദ് റാഫിയെ (36) യാണ് കോടതി ശിക്ഷിച്ചത്. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതിയുടെയാണ് വിധി.
പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പ്രായവും പ്രതി അധ്യാപകനാണെന്നതും കണക്കിലെടുത്താണ് 26 വർഷം തടവുശിക്ഷ വിധിച്ചതെന്നു കോടതി വ്യക്തമാക്കി. 2017 ഒക്ടോബറിൽ അഞ്ചാം ക്ലാസ് വിദ്യാർഥിനിയെ നിരന്തരം പീഡിപ്പിച്ചുവെന്നായിരുന്നു പരാതി.
മദ്രസ നടത്തുന്ന സംഘത്തിന്‍റെ വൈസ് പ്രസിഡന്‍റ് കേസിൽ രണ്ടാം പ്രതി ആയിരുന്നു. സംഭവം അറിഞ്ഞിട്ടും പൊലീസിൽ അറിയിച്ചില്ല എന്നതിനാണ് കേസ് എടുത്തിരുന്നത്. ഇദ്ദേഹത്തെ വെറുതെവിട്ടു. വളപട്ടണം പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന എം.കൃഷ്ണൻ, എസ്ഐ ഷാജി പട്ടേരി എന്നിവരാണു കേസ് അന്വേഷിച്ചത്.