തിരുവനന്തപുരം: കോണ്‍ഗ്രസിനെ നയിക്കുന്നവരില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പ്രതിപക്ഷ നേതാവ്, കെപിസിസി പ്രസിഡന്‍റ് സ്ഥാനങ്ങളില്‍ ന്യൂനപക്ഷ വിഭാഗത്തില്‍നിന്ന് ആരുമില്ല. രാജ്യം ഹിന്ദുക്കള്‍ ഭരിക്കണമെന്ന രാഹുല്‍ ഗാന്ധിയുടെ നിലപാടാണോ ഇതിനു കാരണമെന്നും കോടിയേരി ചോദിച്ചു.
കോടിയേരിയുടെ വിമര്‍ശനത്തിന് മറുപടിയുമായി വി.ടി. ബല്‍റാം രംഗത്തെത്തി. കോടിയേരിക്ക് എന്ത് തരം സിന്‍ഡ്രോം ആണെന്ന് ബല്‍റാം ചോദിച്ചു. യുഡിഎഫിന്റെ നേതൃത്വം കോണ്‍ഗ്രസ് മുസ്‍ലിം ലീഗിനു കൈമാറിയെന്ന് 2020 ഒക്ടോബറില്‍ ആരോപിച്ചിരുന്നു.
കോണ്‍ഗ്രസ് മതനിരപേക്ഷ നിലപാട് ലീഗിന് അടിയറ വച്ചിരിക്കുകയാണ്. യുഡിഎഫ് നേതൃത്വം എം.എം.ഹസന്‍– കുഞ്ഞാലിക്കുട്ടി– അമീർ (ജമാഅത്തെ ഇസ്‍ലാമി) എന്നിവര്‍ക്കു കൈമാറിയെന്നും കോടിയേരി ആരോപിച്ചിരുന്നു. ഈ വാര്‍ത്തയുടെ സ്‌ക്രീന്‍ഷോട്ട് പങ്കുവച്ചുകൊണ്ടായിരുന്നു ബല്‍റാമിന്റെ ചോദ്യം.
''ഇന്ന് ഇങ്ങനെ പറയുന്നത് കോടിയേരി ബാലകൃഷ്ണൻ, അന്ന് അങ്ങനെ പറഞ്ഞതും കോടിയേരി ബാലകൃഷ്ണൻ. ഇത് എന്ത് തരം സിൻഡ്രോം ആണോ ആവോ!''-എന്നായിരുന്നു ബല്‍റാം ഫേസ്ബുക്കില്‍ കുറിച്ചത്.