കോഴിക്കോട്: വടകരയില്‍ കളിക്കുന്നതിനിടെ കരിങ്കല്ലുകൾക്കിടയിൽ കുടുങ്ങിയ എട്ടു വയസ്സുകാരനെ മൂന്നു മണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ രക്ഷിച്ചു. ശനിയാഴ്ച വൈകിട്ട് സുഹൃത്തുക്കൾക്കൊപ്പം വീടിനു സമീപം കളിക്കുന്നതിനിടെയാണ് ഷിയാസ് (8) അപകടത്തിൽപ്പെട്ടത്. കരിങ്കല്ലുകൾക്കിടയിൽ പോയ പന്ത് എടുക്കാനുള്ള ശ്രമത്തിനിടെ ഷിയാസും കല്ലുകള്‍ക്കിടയിലേക്കു വീഴുകയായിരുന്നു.
നൂറുകണക്കിന്പേർ സംഭവമറിഞ്ഞ് സ്ഥലത്തെത്തി ഏറെ ശ്രമിച്ചെങ്കിലും കുട്ടിയെ പുറത്തെടുക്കാനായില്ല. തുടർന്ന് പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം തുടങ്ങി. വടകര എം എല്‍ എ കെ കെ രമയും സ്ഥലത്തെത്തി കാര്യങ്ങൾ ഏകോപിപ്പിച്ചു.
ഇതിനിടയ്ക്ക് ഷിയാസിന് വെള്ളവും ഭക്ഷണവും നല്‍കി. ജെസിബിയും ക്രെയിനും ഉപയോഗിച്ച് കൂറ്റന്‍ കല്ലുകൾ മാറ്റി രാത്രി ഒന്‍പത് മണിയോടെയാണ് കുട്ടിയെ പുറത്തെടുത്തത്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണ്.