അങ്കമാലി: പുസ്തകവായന അന്യമായിക്കൊണ്ടിരിക്കുന്ന ഇന്നത്തെ സമൂഹത്തില് വായനാദിനമായ ജൂൺ 19ന്റെ പ്രാധാന്യം പൊതുജനങ്ങളിലേക്കെത്തിച്ച് വായനയെ പ്രോത്സാഹിപ്പിക്കുവാനായി "യാത്രികന്റെ വായനാവണ്ടി" അങ്കമാലിയിലും പരിസരങ്ങളിലും ഓടിത്തുടങ്ങി. കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ അങ്കമാലി നിയോജകമണ്ഡലം കമ്മിറ്റിയാണ് വായനയുടെ വേറിട്ട വഴികളിലൂടെ ഓട്ടോറിക്ഷയിൽ ഒരുക്കിയ വായനശാലയുമായി സഞ്ചരിക്കുന്നത്.
ഗ്രന്ഥശാലാ സംഘവും സാക്ഷരതാ യജ്ഞവും കേരള സമൂഹത്തില് സൃഷ്ടിച്ച നവോത്ഥാനത്തിന്റെ അമരക്കാരനായിരുന്നു പി.എന് പണിക്കര് ധിഷണാശാലിയുടെ ചരമവാർഷിക ദിനത്തിൽ മികച്ച പുസ്തകശേഖരവുമായി സഞ്ചരിക്കുന്ന വായനശാല അങ്കമാലിയിലുണ്ടാകും. യാത്രികന്റെ വായനാവണ്ടി ഒരുക്കിയിരിക്കുന്നത് ചമ്പന്നൂർ സ്വദേശി റിൻസ് ജോസിന്റെ ഓട്ടോറിക്ഷയിൽ ആണ്. ദിനപ്പത്രങ്ങളും ആനുകാലികങ്ങളും വണ്ടിയിലുണ്ട്.
വാഹനത്തിൽ കയറുന്നവർക്ക് പുസ്തകം വായിക്കുകയും ആവശ്യമെങ്കിൽ വിതരണ രജിസ്റ്ററിൽ പേരും മേൽവിലാസവും ഫോൺ നമ്പറും എഴുതി പുസ്തകങ്ങൾ വീട്ടിൽ കൊണ്ടുപോയി വായിച്ചു തിരിച്ചേൽപ്പിക്കുന്നതിനുള്ള സൗകര്യവുമുണ്ട്. സ്വന്തമായി പുസ്തകശേഖരമുള്ള നിരവധി സുമനസ്സുകൾ വായന കഴിഞ്ഞവയെല്ലാം സഞ്ചരിയ്ക്കുന്ന വായനശാലയിലേയ്ക്ക് സൗജന്യമായി നൽകുകയായിരുന്നു. ആർക്കും വായനകഴിഞ്ഞ പുസ്തകങ്ങൾ നൽകി ഈ പദ്ധതിയിൽ പങ്കാളികളാകാമെന്ന് കെ.പി.സി.സി. വിചാർ വിഭാഗ് നിയോജക മണ്ഡലം ചെയർമാൻ ജോബിൻ ജോർജ്ജ് പറഞ്ഞു. അങ്കമാലി എംഎൽഎ റോജി എം. ജോൺ ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ കെ.പി.സി.സി. വിചാർ വിഭാഗ് ജില്ലാ ചെയർമാൻ ഷൈജു കേളന്തറ മുഖ്യാഥിതി ആയിരുന്നു.