അന്ത്യപ്രവാചകന്‍ മുഹമ്മദ് നബിയുടെ ജന്മദിനത്തിന്റെ ഓര്‍മപുതുക്കി കാഞ്ഞിരമറ്റത്ത് നബിദിന ഘോഷയാത്ര സംഘടിപ്പിച്ചു നബിദിനത്തെ വരവേറ്റ് നൂറുകണക്കിന് ഇസ്ലാം മത വിശ്വാസികളും മദ്രസാ വിദ്യാർത്ഥികളും ഘോഷയാത്രയിൽ പങ്കെടുത്തു. സന്ദേശജാഥകള്‍, കുട്ടികളുടെ കലാപരിപാടികള്‍, മൗലീദ് പാരായണം, പ്രകീര്‍ത്തനം, മതപ്രസംഗം, ഭക്ഷണ വിതരണം തുടങ്ങി വൈവിധ്യമാര്‍ന്ന രീതിയിലാണ് നബിദിന പരിപാടികള്‍ സംഘടിപ്പിച്ചത്..
പ്രധാനമായും മസ്ജിദുകളും മദ്രസകളും കേന്ദ്രീകരിച്ചാണ് ആഘോഷങ്ങള്‍ നടന്നത്. വിവിധ മദ്റസകളില്‍ നബിദിനത്തില്‍ തന്നെ കുട്ടികളുടെ കലാപരിപാടികള്‍ മത്സരങ്ങൾ എന്നിവയും നടന്നു. ചില മദ്റസകളില്‍ വരും ദിവസങ്ങളിലും കലാപരിപാടികളും മറ്റും നടക്കും.പ്രാദേശിക മഹല്ലുകളായ അരയൻ കാവ്, ചാലക്കപ്പാറ, മാമ്പുഴ, പുതുവാശേരി, വളവിൽ പള്ളി, പള്ളിയാംതടം, മില്ലുങ്കൽ ,ഇടവട്ടം, ആമ്പല്ലൂർ, വറുങ്ങിൻ ചുവട് എന്നിവിടങ്ങളിൽ നിന്ന് എത്തിയ നബിദിന ഘോഷയാത്ര കാഞ്ഞിരമറ്റം ജുമാ മസ്ജിദിൽ സംഗമിച്ച ശേഷം മില്ലുങ്കൽ ജംഗ്ഷൻ ചുറ്റി തിരിച്ച് കാഞ്ഞിരമറ്റം പള്ളിയിൽ റാലിസമാപിച്ചു' നബിദിന റാലിക്ക് പള്ളി ഇമാം ശംസുദ്ദീൻ ഫാളിൽ വഹബി, ജമാ അത്ത് പ്രസിഡണ്ട് നിസാർ മേലോത്ത്, സെക്രട്ടറി സുലൈമാൻ നരിപ്പാറയിൽ, സ്റ്റാൻ്റിംഗ് കമ്മറ്റി ഭാരവാഹികൾ, മദ്രസാ ഉസ്താദ് മാർ ,ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.
സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ദൂതനായി കടന്നുവന്ന മുഹമ്മദ് നബിയുടെ സന്ദേശങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താനുള്ള പ്രതിജ്ഞയെടുത്താണ് വിശ്വാസികള്‍ നബിദിനം ആഘോഷിച്ചത്