തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന 38 മത് അഖിലഭാരത ശ്രീമദ് ഭാഗവത മഹാസത്രം വൻ വിജയമായിരുന്നുവെന്ന് സത്രം ചീഫ് കോർഡിനേറ്റർ ഡോ. ശ്രീവത്സൻ നമ്പൂതിരി പറഞ്ഞു. പതിനൊന്ന് ദിവസം നീണ്ട് നിന്ന ഈ മഹായജ്ഞം അനന്തപുരിയെ ഭക്തിയിൽ ആറാടിച്ചു. കവടിയാർ കൊട്ടാരത്തിൽ നടന്ന സത്ര വിളംബരം മുതൽ സമാപന സമ്മേളനം വരെയുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക എന്നത് ഒരു വെല്ലവിളി ആയിരുന്നുവെന്ന് ചീഫ് കോർഡിനേറ്റർ പറഞ്ഞു.
ഇക്കാര്യത്തിൽ തന്നെ സഹായിച്ച അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടി , അവിട്ടം തിരുനാൾ ആദിത്യവർമ്മ, സത്ര നിർവഹണ സമിതി ഭാരവാഹികൾ വിവിധ കമ്മിറ്റികൾ, നാരായണീയ സമിതികൾ, ആദ്ധ്യാത്മിക സാമുദായിക , സാമൂഹ്യ സംഘടനകൾ, ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രത്തിലെ ഉദ്യോഗസ്ഥർ, വിവിധ ക്ഷേത്ര കമ്മിറ്റികൾ, തിരുവനന്തപുരം കോർപറേഷൻ , അനന്തപുരിയിലെ ഭക്തസമൂഹം എന്നിവരോട് പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നുവെന്ന് ഡോ. ശ്രീവത്സൻ നമ്പൂതിരി അറിയിച്ചു.
ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിൽ തുടർച്ചയായി 40 ദിവസം നാരായണീയ പാരായണം നടത്തുവാൻ സാധിച്ചത് സത്രത്തിന്റെ നേട്ടമാണ്. ഗുരുവായൂരിൽ നിന്ന് ശ്രീകൃഷ്ണ വിഗ്രഹവുമായി എത്തിയ രഥഘോഷയാത്രക്ക് തലസ്ഥാനജില്ലയിലെ വിവിധ ക്ഷേത്രങ്ങളിൽ വൻ വരവേൽ പാണ് ലഭിച്ചത്. തുടർന്ന് അനന്തപുരിയിലെ ഭക്തസമൂഹം സത്രം ഏറ്റെടുക്കുകയായിരുന്നു.
എല്ലാ ദിവസവും ഭാഗവത പ്രഭാഷണങ്ങൾക്ക് പുറമേ രണ്ട് ദാർശനിക പ്രഭാഷണങ്ങളും സത്രത്തിന്റെ ഭാഗമായി നടന്നിരുന്നു.
പ്രഭാഷണങ്ങളുടെ നിലവാരം ഉന്നതമായിരുന്നു. പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്ത്വത്തിൽ ഒരുക്കിയ ഭക്ഷണം സത്രത്തിന്റെ പ്രത്യേകതയായിരുന്നു. ദിവസേന പതിനായിരത്തോളം പേരാണ് പ്രസാദ ഊട്ടിനായി എത്തിയത്. സത്രത്തിലേക്ക് അഭൂതപൂർവമായ ഭക്തജനപ്രവാഹമായിരുന്നുവെന്ന് ചീഫ് കോർഡിനേറ്റർ ചൂണ്ടിക്കാട്ടി.
ഗോവ ഗവർണ്ണർ അഡ്വ.പി.എസ്.ശ്രീധരൻ പിള്ള ഉദ്ഘാടനം ചെയ്ത സത്രത്തിന്റെ സമാപന സമ്മേളനം മന്ത്രി ആന്റണി രാജുവാണ് ഉദ്ഘാടനം ചെയ്തത്. സത്ര വിളംബരം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ബായ് തമ്പുരാട്ടിയും ഗുരുവായൂർ ക്ഷേത്രം തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ചേർന്ന് നിർ വഹിച്ചു.
വിവിധ ചടങ്ങുകളിലായി പുരി ശങ്കരാചാര്യർ ജഗദ്ഗുരു നിശ്ചലാനന്ദ സരസ്വതി, കേന്ദ്ര മന്ത്രി വി.മുരളീധരൻ . പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ ,രമേശ് ചെന്നിത്തല, കുമ്മനം രാജശേഖരൻ , എ.ഡി.ജി.പി.ആനന്ദ കൃഷ്ണൻ ഐ.പി.എസ്, ചീഫ് സെക്രട്ടറി വി.പി. ജോയ് ഐ.എ.എസ്, കെ.എൻ.എ.ഖാദർ, കെ എസ്.രാധാകൃഷ്ണൻ , ടി.പി. ശ്രീനിവാസൻ . വി.എസ് ശിവകുമാർ , സ്വാമി സച്ചിദാനന്ദ, സ്വാമിനി ജ്ഞാന ഭ നിഷ്ഠ, എം.എ.യൂസഫലി, ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ എന്നിവർ പങ്കെടുത്തു. സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുവെന്നും ഡോ. ശ്രീവത്സൻ നമ്പൂതിരി അറിയിച്ചു