മണ്ണാർക്കാട്: ഒരു വീട് പോലും സ്വന്തമായില്ലാത്ത മനുഷ്യന് മുന്നിൽ ഒരു കെട്ട് നോട്ട് കിടക്കുന്നത് കണ്ടാൽ ആ മനസ്സിൽ എന്തൊക്കെ ചിന്തകളാകാം മിന്നി മറയുക. സ്വാർത്ഥ ചിന്തകൾ എന്നാവും നിങ്ങളും അറിയാതെ പറഞ്ഞു പോവുക.പക്ഷേ തമിഴ്നാട് മധുര സ്വദേശി പ്രഭു വ്യത്യസ്തനാവുന്നതിവിടെയാണ്. എടത്തനാട്ടുകര മുണ്ടക്കുന്നിൽ നിന്ന് വിവാഹം കഴിച്ച് ഇപ്പോൾ എടത്തനാട്ടുകരയാണ് സ്ഥിര താമസം.കഴിഞ്ഞയാഴ്ച ജോലി ആവശ്യാർത്ഥം പെരിന്തൽമണ്ണ ആനമങ്ങാട് റോഡിലൂടെ സഞ്ചരിക്കുമ്പോൾ പ്രഭുവിന് റോഡിൽ നിന്ന് ലഭിച്ചത്
പതിനായിരങ്ങൾ അടങ്ങിയ കെട്ട്.പ്രഭുവിന്റെ മനസ്സിൽ ആദ്യം തെളിഞ്ഞത് അത് നഷ്ടമായയാളുടെ വേദനിക്കുന്ന മുഖമാണ്.ഉടൻ തന്നെ അദ്ദേഹം ആ പണം വാർഡ് മെംബർ സജ്ന സത്താറിനെ ഏൽപ്പിച്ചു, അതിന്റെ ഉടമസ്ഥനെ എത്രയും പെട്ടെന്ന് കണ്ടെത്തണമെന്നും അഭ്യർത്ഥിച്ചു.പിന്നീട് കല്ലടിയിലെ അധ്യാപകൻ ഫിറോസ് മാഷിന്റെ നേതൃത്വത്തിൽ പണം കളഞ്ഞു കിട്ടിയിട്ടുണ്ടെന്ന് സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുകയും, ഉടമസ്ഥനെ പെട്ടെന്ന് കണ്ടെത്തുകയും ചെയ്തു.
മഞ്ചേരി സ്വദേശിയായ ഒരാളുടെ പണമായിരുന്നു നഷ്ടപ്പെട്ടത്. സാമ്പത്തിക ഞെരുക്കത്തിനിടക്ക് കച്ചവടത്തിലെ പണം നഷ്ടമായ വേദനയിലായിരുന്നു അദ്ദേഹവും. എടത്തനാട്ടുകര നടക്കുന്ന അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ഗ്രൗണ്ടിൽ വെച്ച് പണം ഉടമസ്ഥന് കൈമാറി