Advertisment

ഞായറാഴ്‌ച പ്രധാനമന്ത്രി പറഞ്ഞത് ശ്രീ"മൻ കി ബാത്ത് "

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

Advertisment

ആലുവ: വൃക്ഷലതാദികളും പക്ഷിമൃഗാദികളും മനുഷ്യനും ചേരുന്ന പ്രകൃതിയൊരുക്കുന്ന വിസ്മയലോകത്ത് ശ്രീമൻ നാരായണൻ ചേട്ടൻ തികഞ്ഞൊരു സാത്വികനായി, ഗാന്ധിയനായി ജീവിക്കുകയാണ്. മണ്ണും മനുഷ്യനും തമ്മിലുള്ള ലയം അദ്ദേഹം ആസ്വദിക്കുന്നു. ഭാവനാത്മകമായ കാഴ്ചപ്പാടുകളുള്ള എറണാകുളം ആലുവ മുപ്പത്തടം സ്വദേശി ശ്രീമൻ നാരായണന്റെ ജീവിതസന്ദേശം തന്നെ ജൈവവൈവിധ്യ സംരക്ഷണമാണ്.

publive-image

'ശ്രീമൻ നാരായണൻ മിഷൻ' എന്ന പ്രവർത്തനത്തിന്റെ പത്തുവർഷം തികയാനിരിയ്ക്കുന്ന വേളയിലാണ് ഇന്ത്യൻ പ്രധാനമന്ത്രി ലോകത്തോടായി ശ്രീമൻ നാരായനെക്കുറിച്ച് വിളിച്ചു പറഞ്ഞത്. നരേന്ദ്രമോദി ഞായറാഴ്ച മൻകി ബാത്തിലൂടെ ശ്രീമൻ നാരായണന്റെ പ്രവർത്തനങ്ങളെ പ്രശംസിച്ചതോടെ അഭിനന്ദനപ്രവാഹമാണ് വീട്ടിലേയ്ക്ക് ഫോൺ വിളികളായിട്ടെത്തുന്നത്. കൊടുംവേനലിൽ പക്ഷികള്‍ക്ക് ദാഹജലം ഉറപ്പാക്കിയുള്ള ‘ജീവജലത്തിനൊരു മണ്‍പാത്രം’ എന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ശ്രദ്ധ ശ്രീമൻ നാരായണനിലേക്കെത്തിച്ചത്.

ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ ലക്ഷക്കണക്കിന് മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി നാരായണന്‍ വിതരണം ചെയ്തത്. ദാഹിച്ച് വലയുന്ന പക്ഷിജാലങ്ങള്‍ക്കാണ് ഇദ്ദേഹം വെള്ളം നല്‍കുന്നത്. എട്ട് വര്‍ഷത്തിലധികമായി ജീവജലത്തിനൊരു മണ്‍പാത്രം പദ്ധതിയിലൂടെ പക്ഷികളുടെ ദാഹമകറ്റാന്‍ അദ്ദേഹം മുന്‍കയ്യെടുക്കുന്നുണ്ട്. പതിനായിരക്കണക്കിന് ചെറിയ മണ്‍പാത്രങ്ങള്‍ പദ്ധതി വഴി വീടുകളിലേക്ക് സൗജന്യമായി നല്‍കുന്നുണ്ട്. മണ്‍പാത്രങ്ങള്‍ക്കായി ആര്‍ക്കും വരാം സൗജന്യമായി തന്നെ നല്‍കും പക്ഷെ പക്ഷിമൃഗാദികള്‍ക്ക് ദാഹജലം കൊടുക്കാന്‍ വേണ്ടി ആകണമെന്ന് മാത്രം.

ഇവിടെ മാത്രമല്ല വാര്‍ധാ സേവാഗ്രാമിലും നാരായണന്റെ മണ്‍പാത്രങ്ങള്‍ ലഭ്യമാണ്. പദ്ധതിയിലൂടെ ഇതിനോടകം ലക്ഷക്കണക്കിന് മണ്‍പാത്രങ്ങളാണ് പക്ഷികള്‍ക്ക് വെള്ളം നല്‍കാനായി നാരായണന്‍ വിതരണം ചെയ്തത്. കഴിഞ്ഞ പത്തുവർഷത്തോളമായി വേനലറുതിക്കാലത്ത് ഇതൊരു സപര്യയായി കൊണ്ടുനടക്കുകയാണ് ഇദ്ദേഹം. ഗാന്ധിമരം പദ്ധതിയിലൂടെ പതിനായിരത്തോളം വൃക്ഷത്തൈകളും പൂച്ചെടികളും വിതരണം ചെയ്ത നാരായണേട്ടനെ തേടി ഇതിനോടകം നിരവധി അംഗീകാരങ്ങൾ തേടിയെത്തിയിട്ടുണ്ട്.

ഒരു ലക്ഷത്തോളം വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് കേരളം മുഴുവൻ മൺപാത്രവിതരണം നടത്തുന്നതിനായുള്ള പരിശ്രമം കഴിഞ്ഞ വേനൽക്കാലത്ത് വിജയം കണ്ടു. പ്രകൃതിയിലെ കിളികുലജാലത്തോടുള്ള ഇദ്ദേഹത്തിന്റെ സ്നേഹവായ്പ്പിന് തൈവാനിലെ ദി സുപ്രീം മാസ്റ്റര്‍ ചിംങ്ഹായ് ഇന്‍റര്‍ നാഷണല്‍ അസോസിയേഷന്‍ മൂന്നു വര്‍ഷം മുമ്പ് അവരുടെ ദി വേള്‍ഡ് കംപാഷന്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു.

എഴുത്തുകാരന്‍, പ്രകൃതിസ്‌നേഹി, പരിസ്ഥിതി പ്രവര്‍ത്തകന്‍, ഹോട്ടല്‍ മുതലാളി, ലോട്ടറി ഏജന്‍സി ഉടമ, സാമൂഹ്യപ്രവര്‍ത്തകന്‍ എന്നിങ്ങനെ ശ്രീമന്‍ നാരായണന്‍ അണിയുന്ന വേഷങ്ങള്‍ ഏറെയാണ്. മലയാളത്തിലും സാമ്പത്തികശാസ്ത്രത്തിലും ബിരുദാനന്തര ബിരുദവും പ്രകൃതിജീവനശാസ്ത്രത്തില്‍ ഡിപ്ലോമയുമുള്ള അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് പി.എന്‍ നാരായണപിള്ള എന്നായിരുന്നു. അദ്ദേഹത്തിന്റെ ‘എല്ലാം എനിക്കെന്റെ കണ്ണന്‍’ എന്ന ഭക്തിഗാന സിഡിയിലെ പാട്ട് പാടിയ ഭാവഗായകന്‍ ജയചന്ദ്രനാണ് ശ്രീമന്‍ നാരായണന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. അന്നുമുതല്‍ മുപ്പത്തടംകാരുടെ നാരായണേട്ടന്‍ ശ്രീമന്‍ നാരായണനായി മാറി.

Advertisment