കൊല്ലം: കഞ്ചാവ് കേസിലെ പ്രധാന പ്രതി പള്ളിക്കൽ പോലീസിന്റെ പിടിയിൽ. വെളിനെല്ലൂർ ഓയൂർ മീയന റോഡുവിള പുത്തൻ വീട്ടിൽ അൽ അമീൻ (23) ആണ് പിടിയിലായത്. മൂതല താഴെ ഭാഗം പള്ളിക്കപ്പുഴ പാലത്തിനു സമീപം സ്കൂൾ കുട്ടികൾക്കും യുവാക്കൾക്കും കഞ്ചാവ് വിതരണം ചെയ്യുന്നതിനായ് ബൈക്കിലെത്തിയ രണ്ട് ചെറുപ്പക്കാരെ 3 കിലോ കഞ്ചാവുമായി പള്ളിക്കൽ പോലീസ് ഫെബ്രുവരി 3ന് അറസ്റ്റ് ചെയ്തിരുന്നു.
ഈ ചെറുപ്പക്കാർ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ബിരുധ ധാരികളാണ്. ഇവരെ കഞ്ചാവ് കച്ചവടത്തിനായി നിയോഗിച്ചത് ഈ കേസിലെ പ്രധാന പ്രതി അൽ അമീൻ ആയിരുന്നു. ഓരോ ആഴ്ചയും ഓർഡർ ലഭിക്കുന്നതിനനുസരിച്ച് അൽ അമീൻ കാസർഗോഡ്, ബാംഗ്ലൂർ എന്നീ - സ്ഥലങ്ങളിൽ ട്രെയിൻ മാർഗ്ഗം കഞ്ചാവ് എടുത്തിച്ചിരുന്നു. നാട്ടിലെത്തിയ ഇയാൾ നിരവധി യുവാക്കളെ ഉപയോഗിച്ച് കച്ചവടം നടത്തിവരുകയായിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ അൽ അമീൻ നടത്തിവന്ന പണമിടപാടുകൾ പള്ളിക്കൽ പോലീസ് കണ്ടെത്തി. പ്രധാന പ്രതിയായ അൽ അമീനെ പിടികൂടുന്നതിനായി ശ്രമിച്ചെങ്കിലും യുവാക്കൾ പിടിയിലായതോടെ പ്രതി - സ്ഥലത്തു നിന്നും ഒളിവിൽ പോയി.
തുടർന്ന് പ്രതി ബാംഗ്ലൂർ, കുമ്പള, കാസർഗോഡ് തുടങ്ങിയ സ്ഥലങ്ങളിൽ മാറി മാറി താമസിച്ചു വരുകയായിരുന്നു. പള്ളിക്കൽ പോലീസ് നടത്തിയ ഊർജ്ജിത അന്വേഷണത്തിൽ മംഗലാപുരത്തേക്കുള്ള മാവേലി എക്സ്പസിൽ കഴിഞ്ഞ ദിവസം രാത്രി രക്ഷപെടാൻ ശ്രമിച്ച പ്രതി അൽ അമീനെ ആലപ്പുഴ വെച്ച് പള്ളിക്കൽ പോലീസ് സി ഐ ശ്രീജിത്തിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തു.
ആദ്യമായാണ് കഞ്ചാവ് കേസിൽ അൽ അമീൻ പിടിയിലാകുന്നത്. പള്ളിക്കൽ പ്രദേശത്ത് കഞ്ചാവ് വിതരണം നടത്തിയിരുന്നത് ഈ പ്രതിയാണെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കച്ചവടത്തിൽ നിന്നും ലഭിക്കുന്ന പണം ഉപയോഗിച്ച് സ്ത്രീകളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാനും വിലകൂടിയ വസ്ത്രങ്ങളും മൊബൈലുകളും വാങ്ങുന്നതിനും വേണ്ടിയാണ് പ്രതി ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
പൂയപ്പള്ളി പോലീസ് സ്റ്റേഷനിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതായി കേസ് നിലവിലുണ്ട് പള്ളിക്കൽ സിഐ ശ്രീജിത്ത് പി, എസ് ഐ സാഹിൽ എം, എ എസ് ഐ സുനിൽ, സി പി ഒ മാരായ വിനീഷ്, സന്തോഷ്, ഷമീർ, അജീസ് എന്നിവരാണ് പ്രതിയെ പിടികൂടിയത്. ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.