കൊല്ലം: ചാത്തന്നൂർ തിരുമുക്ക് -പരവൂർ റോഡിന്റെ ശോചനീകാവസ്ഥ പരിഹരിക്കാൻ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് സിപിഐഎം ചാത്തന്നൂർ ഏരിയ കമ്മിറ്റി പെതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് നിവേദനം നൽകി.
ചാത്തന്നൂര്‍ നിയോജക മണ്ഡലത്തില്‍ ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ആശ്രയിക്കുന്ന റോഡാണ് തിരുമുക്ക്- പരവൂര്‍ റോഡ്. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് റോഡ് പുനര്‍നിര്‍മ്മാണത്തിനായി നടപടികള്‍ ആരംഭിച്ചുവെങ്കിലും പലവിധ കാരണങ്ങളാല്‍ അത് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല.
എസ്റ്റിമേറ്റ് പുതുക്കുന്നതിന്റെ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി.
പിന്നീട് നിലവിലുള്ള തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി.ഏഴു കിലോമീറ്റര്‍ റോഡിനെ മൂന്നു ഭാഗങ്ങളാക്കി തിരിച്ചാണ് കരാര്‍ നല്‍കിയത്.പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷന് സമീപം വരെ ഒരു കിലോമീറ്റര്‍ ഒരാള്‍ക്കും അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരാള്‍ക്കും കരാര്‍ നല്‍കി.
ശേഷിക്കുന്ന തിരുമുക്കുവരെയുള്ള ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിനായി മാറ്റി. എന്നാല്‍ നിര്‍മാണം തുടങ്ങി അഞ്ചുവര്‍ഷം പിന്നിട്ടിട്ടും റോഡിന്‍റെ പണി പൂര്‍ത്തിയായിട്ടില്ല. മാത്രമല്ല, നിര്‍മ്മാണം നടത്തിയ ഭാഗത്തുള്‍പ്പടെ വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഓട നിര്‍മ്മാണം ഫലപ്രദമാകാത്തതിനാല്‍ മഴക്കാലത്ത് റോഡില്‍ വെള്ളക്കെട്ടും പതിവാണ്.
മണ്ഡലത്തിലെ ഏക റെയില്‍വേ സ്റ്റേഷനാണ് പരവൂര്‍. ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളായ കാപ്പില്‍ ബീച്ച്,പൊഴിക്കര ബീച്ച്, പരവൂര്‍ കായല്‍ എന്നതിനുപുറമെ, വര്‍ക്കലയിലേയ്ക്കുള്ള പ്രധാന പാതയും ഈ റോഡാണ്. ശിവഗിരി തീര്‍ത്ഥാടകര്‍ ഭൂരിഭക്ഷവും ആശ്രയിക്കുന്ന റോഡുമാണിത്. 5 പ്രധാന സ്കൂളൂകള്‍, നെടുങ്ങോലം താലൂക്ക് ആശുപത്രി, പ്രധാന ആരാധനാലയങ്ങള്‍, എന്നിവയുടെ സഞ്ചാരപാതയും ഈ റോഡാണ്.
2022-23 വര്‍ഷത്തെ ബജറ്റില്‍ 10 കോടി രൂപ ഈ റോഡിനായി അനുവദിച്ചിട്ടുണ്ട്. നിര്‍മ്മാണം പാതിവഴിയില്‍ ഉപേക്ഷിക്കപ്പെട്ടതിനാല്‍ റോഡില്‍ പലയിടത്തും അപകടകരമായ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ അപകടങ്ങള്‍ തുടര്‍ക്കഥയാണ്. മഴക്കാലം കൂടി ആയതോടെ ഇതുവഴിയുള്ള സഞ്ചാരം തീര്‍ത്തും ദുഷ്ക്കരമായിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ഈ റോഡിന്‍റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് സിപിഐഎം ചാത്തന്നൂർ ഏരിയാ കമ്മിറ്റി നിവേദനത്തിൽ ആവശ്യപ്പെട്ടു.