കൊല്ലം: ക്ഷേത്രത്തിൽ നിന്നും വിളക്ക് മോഷ്ടിച്ച പ്രതികളെ പോലീസ് മണിക്കൂറുകൾക്കകം പിടികൂടി. ശക്തികുളങ്ങര പനമശ്ശേരിയിൽ മുല്ലശ്ശേരി വടക്കതിൽ അനിൽകുമാറിന്‍റെ മകൻ വൈഷണവ് (18), മന്നേടത്ത് വടക്കതിൽ സോമരാജന്‍റെ മകൻ അജിത്ത് (40) എന്നിവരാണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്.
ശക്തികുളങ്ങര കുളക്കുടി ഭദ്രദേവി ക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം ശ്രീകോവിലിന് മുന്നിൽ സ്ഥാപിച്ചിരുന്ന 5 അടിയോളം ഉയരം വരുന്ന ആമവിളക്കാണ് കഴിഞ്ഞ 16-ാം തീയതി പുലർച്ചയോടെ മോഷണം പോയത്.
പ്രതികളായ വൈഷണവും അജിത്തും ക്ഷേത്രത്തിലെ സേവാ പന്തലിൽ സ്ഥാപിച്ചിരുന്ന വിളക്ക് മോഷ്ടിക്കുകയായിരുന്നു. തുടർന്ന് അജിത്തിന്റെ ഓട്ടോറിക്ഷയിൽ ഇവർ വിളക്ക് കടത്തി. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ഓട്ടോറിക്ഷ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും തുടർന്ന് ഇരുവരെയും പിടികൂടുകയായിരുന്നു.
കരുനാഗപ്പള്ളി അസിസ്റ്റന്റ് കമ്മീഷണർ വി.എസ് പ്രദീപ്കുമാർ നിർദ്ദേശാനുസരണം ശക്തികുളങ്ങര സബ് ഇൻസ്‌പെക്ടർ ആശ ഐ.വി യുടെ നേതൃത്വത്തിൽ എസ്സ്.ഐ മാരായ ഷാജഹാൻ, ജോസഫ് എ.എസ്സ്.ഐ മാരായ, ഡാർവിൻ, പ്രദീപ്, വസന്തൻ, എസ്.സി.പി.ഒ അബുതാഹിർ, സിപിഒമാരായ ശ്രീലാൽ, അനിൽ, ബിജു, അനീഷ് എന്നിവരടങ്ങിയ സംഘമാണ് ഇവരെ പിടികൂടിയത്.