കൊല്ലം: ചടയമംഗലത്ത് കലയം തിരുവഴി പണയിൽ ഭാഗത്ത് വീട് കേന്ദ്രീകരിച്ച് ചാരായം വാറ്റിയ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. ചടയമംഗലം പണയിൽ വലിയവിള വീട്ടിൽ രവീന്ദ്രൻ നായരുടെ മകൻ രതീഷ് കുമാർ (40) പോരേടം ചരുവിള പുത്തൻ വീട്ടിൽ മൊയ്തീൻ ബാവയുടെ മകൻ നിസാം (48) എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
പൂങ്കോട് പണയിൽ സ്വദേശി രതീഷിന്റെ വീടിനകത്തെ അടുക്കളയിൽ ചാരായം വാറ്റുന്നതിനിടയിൽ പിടിയിലായത്.
പൊലീസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെയാണ് രതീഷിന്റെ വീട്ടിൽ പോലീസ് സംഘമെത്തിയത്.
പോലീസ് വീട്ടിലെത്തുമ്പോൾ രതീഷും കൂട്ടാളിയും ചാരായം വാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. രണ്ടാം പ്രതിയായ നിസാം പാങ്ങോട് പോലീസ് സ്റ്റേഷൻ പരിധിയിൽ കൊലപാതക ഉൾപ്പെടെ നിരവധി കേസിലെ പ്രതിയാണ്.
ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു വന്നിരുന്നതിനിടയിൽ 11 വർഷത്തിന് ശേഷം പരോളിലിറങ്ങിയ ആളാണ് നിസാം. ഇരുപത്തിരണ്ടാം തീയതി തിരുവനന്തപുരം നെട്ടുകോൽത്തിരി ഓപ്പൺ ജയിലിലേക്ക് തിരിച്ചുപോകാൻ ഇരിക്കവേയാണ് അടുത്ത കുറ്റത്തിന് പോലീസ് പിടിയിലാകുന്നത്.
7 ലിറ്റർ ചാരായവും 60 ലിറ്റർ വാഷും വാറ്റാൻ ഉപയോഗിച്ചിരുന്ന ഒരു സ്റ്റൗ, പൈപ്പ്, കലം, ചരുവം, മൂന്ന് സിലിണ്ടറുകൾ തുടങ്ങിയവ ഇവരിൽ നിന്നും പിടിച്ചെടുത്തു. നിരവധി കന്നാസുകളിലായി ചാരായം നിറയ്ക്കുന്നതിനു വേണ്ടിയുള്ള സജ്ജീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
ഓണവുമായി അനുബന്ധിച്ചുള്ള കച്ചവടത്തിനാണ് ചാരായം വാറ്റിയതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. സി ഐ ബിജു, എസ് ഐ മോനിഷ്, എസ് ഐ പ്രിയ, സി പി ഒ സനൽകുമാർ, സിപിഒ ബിനീഷ്, ഹോം ഗാർഡ് സജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.