കാഞ്ഞിരപ്പള്ളി: വീട്ടിൽ ഉറങ്ങിക്കിടക്കവേ ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ക്യാൻസർ രോഗിയായ വീട്ടമ്മ മരണപെട്ടു. കാഞ്ഞിരപ്പള്ളി മാനിടം കുഴി ചക്കാലയിൽ ലൂസി ഈപ്പൻ - (48) ആണ് പൊള്ളലേറ്റ് ഇന്ന് പുലർച്ചെ മരിച്ചത്.
അടച്ചുറപ്പില്ലാത്ത ഒരു ചെറിയ ഷെഡിൽ, മനസികവെല്ലുവിളി നേരിടുന്ന മകനൊപ്പം വളരെ പരിതാപകരമായ അവസ്ഥയിൽ കഴിഞ്ഞിരുന്ന ലൂസിയുടെ ശരീരത്തിൽ, ഉറക്കത്തിൽ അബദ്ധത്തിൽ തീ പടർന്നു പിടിക്കുകയായിരുന്നു.
ശരീരത്തിന്റെ 60 ശതമാനത്തിലേറെ പൊള്ളലേറ്റ് ലൂസിയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു ഞായറാഴ്ച രാത്രിയിലാണ് സംഭവം. അബദ്ധത്തിൽ തീ ദേഹത്ത് പടർന്നു പിടിക്കുകയായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ തീപ്പെട്ടി ഉരച്ച് കളിച്ചതാണ് തീ പടരാൻ കാരണം എന്നറിയുന്നു.
മാനസിക വെല്ലുവിളി നേരിടുന്ന മകൻ ഉൾപ്പെടെ നാല് ആൺമക്കൾ ഉള്ള വീട്ടമ്മയെ ഭർത്താവ് ഉപേക്ഷിച്ചു പോയതോടെ മൂത്ത മകന് കൂലിപ്പണിയിൽ നിന്ന് ലഭിക്കുന്ന വരുമാനമാണ് കുടുംബത്തിന്റെ ഏക വരുമാനമാർഗ്ഗം. ചെറിയ ഷെഡ്ഡിൽ ആയിരുന്നു ഇവരുടെ താമസം. വീട്ടമ്മയുടെ മരണത്തോടെ കുട്ടികളെ അന്വേഷിക്കാൻ ആരും ഇല്ലാത്ത അനാഥത്വത്തിന്റെ അവസ്ഥയിലായി. പോസ്റ്റ്മോർട്ടത്തിന് ശേഷം കാഞ്ഞിരപ്പള്ളി കത്തീഡ്രൽ പള്ളി സിമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും.