താമരശ്ശേരി: കോടികൾ വിലവരുന്ന തിമിംഗല ഛർദിലുമായി (ആമ്പർ ഗ്രീസ്) രണ്ടു യുവാക്കൾ പിടിയിൽ. കൊടുവള്ളി കിഴക്കോത്ത് ആയിക്കോട്ടിൽ അജ്മൽ റോഷൻ (29), നീലേശ്വരം മലയമ്മ മഠത്തിൽ സഹൽ (29) എന്നിവരാണ് പൊലീസ് പിടിയിലായത്. കോഴിക്കോട് ഫോറസ്റ്റ് വിജിലൻസ് വിഭാഗവും താമരശ്ശേരി റെയിഞ്ച് ഉദ്യോഗസ്ഥരും ചേർന്ന് സംയുക്തമായിട്ടാണ് ഇവരെ പിടികൂടിയത്.
തിമിംഗല ഛർദിൽ വിൽപനക്കായി കോഴിക്കോട് എൻ.ജി.ഒ ക്വാർട്ടേഴ്സിനടുത്ത് സംഘം എത്തുന്നുണ്ടെന്ന് കോഴിക്കോട് വിജിലൻസ് ഡി.എഫ്.ഒ കെ.കെ. സുനിൽ കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ പിടികൂടിയത്. അഞ്ചു കിലോയോളം തിമിംഗല ഛർദിലും ഇവർ വന്ന കാറും വനപാലകർ കസ്റ്റഡിയിൽ എടുത്തു.
കോഴിക്കോട് വിജിലൻസ് റെയിഞ്ച് ഓഫിസർ പി. പ്രഭാകരൻ, താമരശ്ശേരി റെയിഞ്ച് ഓഫിസർ എം.കെ. രാജീവ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ സെക്ഷൻ ഫോറസ്റ്റർ എബിൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ മുഹമ്മദ് അസ്ലം, ആസിഫ്, ദേവാനന്ദൻ, സനോജ്, ശ്രീനാഥ്, ഡ്രൈവർ പ്രസാദ്, ജിതേഷ്, ജിതീഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.