കുവൈത്ത്: മുസ്ലീം സമുദായത്തെ ബജറ്റിനു പുറത്ത് നിറുത്തിയ കേന്ദ്ര - സംസ്ഥാന സര്‍ക്കാറുകളുടെ നടപടിയില്‍ ഇന്ത്യൻ ഇസ്‌ലാഹി സെൻ്റർ (ഐ.ഐ.സി) കേന്ദ്ര സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ വിഹിതം വെട്ടിക്കുറക്കുകയും ന്യൂനപക്ഷ സ്കോളര്‍ഷിപ്പുകള്‍ നിര്‍ത്തലാക്കുകയും ചെയ്ത കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ബഹുസ്വര-ഫെഡറല്‍ സംവിധാനത്തെ പാടെ തകര്‍ത്തെറിയുകയാണ്. കേരളത്തെ പൂര്‍ണമായും അവഗണിച്ച കേന്ദ്ര ബജറ്റ് സംസ്ഥാനത്തെ ജനങ്ങളെ ഒന്നടങ്കം രാജ്യത്തിന്‍റെ പൊതുധാരയില്‍ നിന്നും അകറ്റി നിര്‍ത്തുകയാണെന്നും ഇസ്‌ലാഹി സെൻ്റർ കുറ്റപ്പെടുത്തി.
സച്ചാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രകാരം സംസ്ഥാനത്ത് നടപ്പാക്കിയിരുന്ന മുസ്ലീം സ്കോളര്‍ഷിപ്പ് പദ്ധതി പുനരാരംഭിക്കാന്‍ തയ്യാറാവാതിരിക്കുകയും ന്യൂനപക്ഷ ക്ഷേമ പദ്ധതികളുടെ പദ്ധതി വിഹിതം കുറക്കുകയും ചെയ്ത സംസ്ഥാന സര്‍ക്കാറിന്‍റെ ബജറ്റ് കടുത്ത അനീതിയാണ് മുസ്ലീംകളോട് ചെയ്തത്. മലബാര്‍ മേഖലയിലെ ഹയര്‍ സെക്കണ്ടറി-ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ ബജറ്റ് തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. ഇത് നീതീകരിക്കാനാവില്ല.
വിലക്കയറ്റം കൊണ്ടും തൊഴിലില്ലായ്മകൊണ്ടും ദുരിതമനുഭവിക്കുന്ന ജനങ്ങളുടെ മേല്‍ കൂടുതല്‍ നികുതിഭാരം അടിച്ചേല്‍പ്പിക്കുന്ന കേന്ദ്ര-കേരള ബജറ്റുകള്‍ തീര്‍ത്തും ജനവിരുദ്ധമാണ്. പെട്രോളിനും ഡീസലിനും സംസ്ഥാന ബജറ്റില്‍ ഉള്‍പ്പെടുത്തിയ സെസ്സ് പിന്‍വലിക്കണം. ഇന്ത്യന്‍ സമ്പദ് ഘടനയുടെ അടിത്തറയിളക്കിയ അദാനി കമ്പനി ഇടപാടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം വേണമെന്നും ഐ.ഐ.സി സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടു.
വൈസ് പ്രസിഡന്‍റ് അബൂബക്കർ സിദ്ധീഖ് മദനി അധ്യക്ഷത വഹിച്ചു. സയ്യിദ് അബ്ദുറഹിമാൻ തങ്ങൾ, അനസ് പാനായികുളം, അയ്യൂബ് ഖാൻ മാങ്കാവ്, അബ്ദുന്നാസർ മുട്ടിൽ, ശമീം ഒതായി, സഅ്ദ് പുളിക്കൽ, മനാഫ് മാത്തോട്ടം, ഫൈസൽ വടകര, മുർഷിദ് അരീക്കാട്, അബ്ദുറഹിമാൻ എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അബ്ദുൽ അസീസ് സലഫി സ്വാഗതവും യൂ.പി മുഹമ്മദ് ആമിർ നന്ദിയും പറഞ്ഞു.