കുവൈറ്റ്: രാജ്യത്തെ ഗതാഗത കുരുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവാസികൾക്ക് ഡ്രൈവിംഗ് ലൈസൻസ് നിഷേധിക്കുന്നത് പരിഹാര മാർഗമല്ലെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് വിഭാഗം മുൻ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി, റിട്ടയേർഡ് ലെഫ്റ്റനന്റ് ജനറൽ ഫഹദ് അൽ-ഷുവായെ ഉദ്ധരിച്ചു പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു, ഗതാഗത തിരക്ക് പരിഹരിക്കുന്നതിനു ഡ്രൈവിങ് ലൈസൻസ് നൽകുന്നത് നിർത്തലാക്കുന്ന മറ്റൊരു രാജ്യവും ലോകത്ത് ഉണ്ടായിരിക്കില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു..
രാജ്യത്തെ കനത്ത ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രാദേശിക അറബ് ദിന പത്രത്തിന്റെ നേതൃത്വത്തിൽ വിദഗ്ദരെ ഉൾപ്പെടുത്തി സംഘടിക്കപ്പെട്ട ചർച്ചയിലാണ് അദ്ദേഹം ഇക്കാര്യം തുറന്നടിച്ചത്.ഈ പ്രശ്നത്തിന്റെ മുഖ്യ കാരണം രാജ്യത്തെ ബന്ധപ്പെട്ട മന്ത്രാലയങ്ങൾ തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ്.വിഷയത്തിൽ ആഭ്യന്തര മന്ത്രാലയത്തെ മാത്രം കുറ്റപ്പെടുത്തുന്നതിനു പകരം പ്രശ്നം പരിഹരിക്കുന്നതിന് ആഭ്യന്തര , തൊഴിൽ, ആരോഗ്യ, വ്യാപാര, മുനിസിപ്പാലിറ്റി മന്ത്രാലയങ്ങളെ ഉൾപ്പെടുത്തി ഉന്നത തല സമിതി രൂപീകരിക്കുകയാണ് വേണ്ടത്.
രാജ്യത്തെ എല്ലാ അധികാരികളും മന്ത്രാലയങ്ങളും ഇതുമായി പൂർണ്ണമായി സഹകരിക്കണം. 1980 മുതൽ നാം ഫിഫ്ത് റിംഗ്, ഫോർത്ത് റിംഗ് കിംഗ് ഫഹദ് എക്സ്പ്രസ്സ് റിയാദ് എക്സ്പ്രസ്സ് കിംഗ് ഫൈസൽഎക്സ്പ്രസ്സ്, അൽ-ഗസാലിഎക്സ്പ്രസ്സ് എന്നീ റോഡുകൾ നിർമ്മിക്കാൻ തുടങ്ങി, പക്ഷേ ബഹുജന ഗതാഗത സംവിധാനത്തെ അവഗണിക്കുകയും ചെയ്തു , ബഹുജന ഗതാഗത സംവിധാനം വിപുലമാക്കുക എന്നതല്ലാതെ രാജ്യം ഇപ്പോൾ നേരിടുന്ന ഗതാഗത കുരുക്കിന് മറ്റോരു പരിഹാരവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവാസികൾക്ക് ബഹുജന ഗതാഗത സംവിധാനം നൽകിയാൽ അവർക്ക് ഡ്രൈവിങ്ങ് ലൈസൻസോ കാറോ ആവശ്യമില്ല. ഇതിലൂടെ അവർക്ക് പണം ലാഭിക്കുകയും ചെയ്യാം.ഇതിനു യൂറോപ്യൻ രാജ്യങ്ങളെ മാതൃകയമാക്കണമെന്നും ഫഹദ് അൽ ശുവായ വ്യക്തമാക്കി