ആംബുലൻസ് പൈലറ്റ് വിഷ്ണു കെ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ പി
മലപ്പുറം: ഉത്രാട ദിനത്തിൽ കനിവ് 108 ആംബുലൻസ് ജീവനക്കാരുടെ പരിചരണത്തത്തിൽ അസം സ്വദേശിനിക്ക് വീട്ടിൽ സുഖപ്രസവം. അസം സ്വദേശിനിയും നിലവിൽ പെരിന്തൽമണ്ണ ഒലിങ്കര താമസവുമായ മഹിമ (23) ആണ് വീട്ടിൽ പെൺകുഞ്ഞിന് ജന്മം നൽകിയത്.
ബുധനാഴ്ച പുലർച്ചെ ഒന്നരയോടെയാണ് സംഭവം. മഹിമയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഒപ്പമുണ്ടായിരുന്നവർ കനിവ് 108 ആംബുലൻസിന്റെ സേവനം തേടി. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിലെ കനിവ് 108 ആംബുലൻസിന് കൈമാറി.
ആംബുലൻസ് പൈലറ്റ് വിഷ്ണു. കെ, എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ.പി എന്നിവർ ഉടൻ സ്ഥലത്തെത്തി. രണ്ടാം നിലയിൽ കിടന്നിരുന്ന മഹിമയുടെ അടുത്തെത്തിയ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ സജീർ നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മഹിമയെ ആംബുലൻസിലേക്ക് മാറ്റാൻ കഴിയില്ല എന്ന് മനസിലാക്കി വീട്ടിൽ തന്നെ ഇതിന് വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി.
പുലർച്ചെ 1.45നു സജീറിന്റെ പരിചരണത്തിൽ മഹിമ കുഞ്ഞിന് ജന്മം നൽകി. പൊക്കിൾകൊടി ബന്ധം വേർപ്പെടുത്തി അമ്മയ്ക്കും കുഞ്ഞിനും സജീർ പ്രഥമ ശുശ്രൂഷ നൽകി ആംബുലൻസിലേക്ക് മാറ്റി. ഉടനെ ഇരുവരെയും പൈലറ്റ് വിഷ്ണു പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.