ഡൽഹി : രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജർ ധ്യാൻചന്ദ് ഖേൽരത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചു. ടോക്കിയോ ഒളിമ്പിക്‌സിൽ രാജ്യത്തിന്റെ അഭിമാനമായി മാറിയ ഇന്ത്യൻ ഹോക്കി ടീം ഗോൾ കീപ്പറും മലയാളിയുമായ പി ആർ ശ്രീജേഷ്, ഒളിമ്പിക്‌സ് സ്വർണമെഡൽ ജേതാവ് നീരജ് ചോപ്ര എന്നിവരുൾപ്പെടെ 12 പേർക്കാണ് അവാർഡ് ലഭിച്ചത്. ഈ മാസം 13 ന് പുരസ്‌കാരങ്ങൾ സമ്മാനിക്കും.
ടോക്കിയോ ഒളിമ്പിക്സ് താരങ്ങളായ രവികുമാർ (ഗുസ്തി), ലോവ്‌ലിന ബോർഗോഹെയ്ൻ (ബോക്‌സിംഗ്) എന്നിർക്കും ഖേൽരത്ന പുരസ്കാരം ലഭിച്ചു. പാരാലിമ്പിക്‌സ് താരങ്ങളായ അവനി ലേഖര, സുമിത് ആന്റിൽ, പ്രമോദ് ഭഗത്, കൃഷ്ണ നഗർ, മനീഷ് നർവാൾ, വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്, ഫുട്ബോൾ താരം സുനിൽ ഛേത്രി, ഹോക്കി താരം മൻപ്രീത് സിംഗ് എന്നിവരും അവാർഡിന് അർഹരായി.
കേന്ദ്ര സർക്കാരിന്റെ ഖേൽരത്‌ന പുരസ്‌കാരം ലഭിക്കുന്ന മൂന്നാമത്തെ മലയാളിയാണ് പി ആർ ശ്രീജേഷ്. കെ.എം. ബീനാമോളും അഞ്ജു ബോബി ജോർജുമാണ് മുമ്പ് ഖേൽരത്‌ന പുരസ്‌കാരം നേടിയ മലയാളി താരങ്ങൾ.